ടെഹ്‌റാൻ: പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് തടയാൻ ഇറാനിൽ വിഷപ്രയോഗം നടക്കുന്നതായി സംശയം ബലപ്പെടുന്നു. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇത്തരത്തിൽ 700 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇറാനിലെ മുപ്പത് പ്രവിശ്യകളിലെ 21 സ്‌കൂളുകളിലാണ് സംഭവം നടന്നത്.
വിഷപ്രയോഗം സത്യമാണെന്ന് പ്രവിശ്യകളിലെ ആരോഗ്യ വിഭാഗം തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. പെൺകുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക വിദ്യാലയങ്ങൾ അടച്ചുപൂട്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനിടെ സംശയാസ്പദമായ സാമ്പിളുകൾ കണ്ടെടുത്തതായും മന്ത്രി പറഞ്ഞിരുന്നു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം എന്നാണ് ഇറാൻ പ്രസിഡന്റ് ഇതിനെ വിശേഷിപ്പിച്ചത്.
വിഷബാധയെറ്റങ്കിലും ജീവഹാനിയൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, ഛർദ്ദി, തലകറക്കം, ക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകളാണ് കുട്ടികൾക്ക് അനുഭവപ്പെടുന്നത്. എന്നാൽ എത് രാസവസ്തുവാണ് ഇവർക്ക് നേരെ പ്രയോഗിക്കപ്പെട്ടെതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വിഷവാതകമാകാനുള്ള സാദ്ധ്യത അധികൃതർ തള്ളിക്കളയുന്നില്ല.
Comments