തൃശൂർ: നടൻ സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നന്മയെ തിരച്ചറിയുന്നത് പൊതുസമൂഹമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. എം.വി ഗോവിന്ദന്റെ പ്രസ്താവന സുരേഷ് ഗോപിക്ക് സമൂഹത്തിൽ ലഭിക്കുന്ന അംഗീകാരത്തിൽ നിന്ന് ഉടലെടുത്ത വിഭ്രാന്തിയുടെ ജല്പനങ്ങളാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ചാരിറ്റിയെ രാഷ്‌ട്രീയമായി കണക്കുകൂട്ടേണ്ട എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സാമൂഹിക പ്രവര്‍ത്തനമാണ് രാഷ്‌ട്രീയം എന്നാണ് ബി.ജെ.പിയുടെ വിചാരധാര. അതുകൊണ്ടാണ് അഴിമതി ഇല്ലാതെ ബിജെപിക്ക് ഭരിക്കാന്‍ കഴിയുന്നതും പാവപ്പെട്ടവര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും. സിപിഎമ്മിന് രാഷ്‌ട്രീയം അടവ് നയത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും സമീപനമാണ്. സുരേഷ് ഗോപിയുടെ ജീവകാരണ്യ പ്രവര്‍ത്തനങ്ങളിലെ നന്മയെ തിരിച്ചറിയുന്നത് പൊതുസമൂഹമാണ്. അവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം സാമൂഹികസേവനം ചെയ്യുന്നത്. 365 ദിവസവും സാമൂഹികസേവനം അനുഷ്ഠിക്കുവാന്‍ ഈശ്വരന്‍ അദ്ദേഹത്തിന് ആരോഗ്യം നല്‍കട്ടെ’.
‘365 ദിവസം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയാലും സുരേഷ് ഗോപി ജയിക്കില്ലന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കോണ്‍ഗ്രസ്സിന് വോട്ട് വിറ്റ് സുരേഷ് ഗോപിയെ പരാജയപ്പെടുത്താനുള്ള ഒളി അജന്‍ഡയുടെ തുറന്ന് പറച്ചിലാണ്. 365 ദിവസം സാമൂഹികസേവനം നടത്തുന്ന ഒരാളെ ജയിപ്പിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് ജനങ്ങളാണ്. തോല്‍പ്പിക്കും എന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. കണ്ണൂരില്‍ കണ്ണുരുട്ടുന്നത് പോലെ തൃശൂരില്‍ വന്ന് കണ്ണുരുട്ടേണ്ട. ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നവരല്ല ശക്തന്റെ തട്ടകത്തിലെ തൃശൂര്‍ക്കാര്‍ എന്ന് മനസ്സിലാക്കിയാല്‍ നന്ന്’ എന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
Comments