ഷില്ലോംഗ്: മേഘാലയയിൽ തൃണമൂൽ നടത്തിയ പ്രതിപക്ഷ ഐക്യനീക്കത്തിന് തിരിച്ചടി. തൃണമൂൽ കോൺഗ്രസ് തങ്ങൾക്കൊപ്പം നിർത്താൻ ശ്രമിച്ച പിഡിഎഫ്, യുഡിപി, എച്ചഎസ്പിഡിപി എന്നീ പാർട്ടികൾ ബിജെപി- എൻപിപി പക്ഷത്തേക്ക് എത്തി. ഇതോടെ മുഖ്യമന്ത്രിയാകാൻ 59 ൽ 45 എംഎൽഎമാരുടെ പിന്തുണ കോൺറാഡ് സാങ്മയ്‌ക്ക് ലഭിച്ചു.
കോൺറാഡ് സാങ്മ ഇന്ന് മേഘാലയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 12 മന്ത്രിമാരും സാങ്മയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ നേരിട്ടെത്തും. പ്രെസ്റ്റോൺ ടിൻസോംഗ്, സ്‌നിയവ്ഭലാങ് ധർ, എ എൽ ഹെക്ക്, ഡോ.എം അമ്പാരീൻ ലിംഗ്‌ദോ, പോൾ ലിങ്‌ദോ, കാമ്ങ്‌ടോണ്ഡ, എടി മൊണ്ടൽ, കിർമെൻ ഷില്ല, മാർക്യൂസ് എൻ മാരക, റാക്കം എ സാങ്മ, ശക്ലിയാർ വാർജ്രി എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
26 എംഎൽഎ മാരുമായി എൻപിപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പിന്നാലെ രണ്ട് എംഎൽഎമാരുള്ള ബിജെപി, എൻപിപിയെ സഖ്യത്തിനായി ക്ഷണിക്കുകയായിരുന്നു. പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ സഖ്യനീക്കവുമായി രംഗത്തുവന്നു. യുഡിപിഎയും പിഡിഎഫിനെയും ഒപ്പം നിർത്താനിരുന്നു നീക്കം. എന്നാൽ ശ്രമങ്ങൾ പാളുന്ന കാഴ്ചയാണ് ശേഷം കാണാൻ സാധിച്ചത് .
14 എംഎൽഎമാരാണ് നിലവിൽ പ്രതിപക്ഷത്ത് അവശേഷിക്കുന്നത്. തൃണമൂൽ കോൺഗ്രസിനും കോൺഗ്രസിനും അഞ്ച് വീതവും വോയിസ് ഓഫ് പീപ്പിൽ പാർട്ടിയ്‌ക്ക് നാല് അംഗങ്ങളുമാണ് സഭയിലുള്ളത്. രണ്ട് അംഗങ്ങളുള്ള എച്ച്എസ്പിഡിപിയും നിലവിൽ ബിജെപി നേതൃത്വം നൽകുന്ന മേഘാലയ ജനാധിപത്യ മുന്നണിക്കൊപ്പമാണ്.
Comments