തിരുവനന്തപുരം: വർക്കല പാപനാശത്ത് ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ അഗ്നിശമനസേന രക്ഷപ്പടുത്തി. രണ്ട് മണിക്കുർ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവതിയെയും ഇൻസ്ട്രക്ടറെയും താഴെയിറക്കിയത്. രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു. ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. കോയമ്പത്തൂർ സ്വദേശിയും ഇൻസ്ട്രക്ടറുമാണ് പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. കാറ്റിന്റെ ദിശമാറിയതാണ് അപകടത്തിന് കാരണം. കുടുങ്ങിയത് നൂറ് മീറ്റർ ഉയരത്തിൽ ആയതിനാൽ എങ്ങനെ താഴെയിറക്കണമെന്ന് ആദ്യം നിശ്ചയമുണ്ടായിരുന്നില്ല. എന്നാൽ ശേഷം വലവിരിച്ച് താഴെയ്ക്ക് ചാടിക്കുകയായിരുന്നു.
ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
Comments