മുതുകുളം : ചേപ്പാട് കന്നിമേൽ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് കൂട്ട ജീവതഎഴുന്നള്ളത്ത് നടന്നു.
കല്ലൂരേത്ത്, പൊന്നുരുട്ട, വല്യകോട്ടുക്കൽ, അറയ്‌ക്കൽ, കോട്ടക്കകത്ത്, കാവിൽ എന്നീ ഭഗവതിമാരുടെ കൂട്ട എഴുന്നള്ളത്ത് 1047- നമ്പർ എൻ എസ് എസ് കരയോഗ മന്ദിരത്തിൽ നിന്നും ആരംഭിച്ചു ക്ഷേത്രത്തിൽ സമാപിച്ചു. ആറ് ഭഗവതി മാരും ജീവതയിലേറി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വെട്ടിക്കുളങ്ങരയിലെത്തി.വെട്ടിക്കുളങ്ങര ഭഗവതി അവരെ സ്വീകരിച്ചു. കൂടി നിന്ന പുരുഷാരം ആർപ്പും കുരവയുമിട്ടു.
കൂട്ട എഴുന്നെള്ളത്തിനു ശേഷം ഓരോ ഭഗവതിമാരായി ആതിഥേയആയ വെട്ടിക്കുളങ്ങര അമ്മയോട് യാത്രപറഞ്ഞു പോയി.വെട്ടിക്കുളങ്ങര ഭഗവതിയാകട്ടെ ഉപചാരപൂർവ്വം വിട നൽകി.
മധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ച് ഓണാട്ടുകര പ്രദേശത്ത് ദേവീക്ഷേത്രങ്ങളിലെ ദേവത തട്ടകത്തുള്ള ഭവനങ്ങളിൽ നിറപറ സ്വീകരിക്കാൻ ആഘോഷപൂർവം എത്തുന്ന ദേവവാഹനമാണ് ജീവത.ശ്രീകോവിൽ മാതൃകയിൽ പണികഴിപ്പിച്ചു തണ്ടിലേറ്റുന്ന ജീവതയിൽ ദേവിയെ ആവാഹിച്ചിരുത്തുന്നു.ശേഷം രണ്ടുപൂജാരിമാർ ചേർന്ന് തോളിലേറ്റി വൈവിധ്യമാർന്ന താളമേളങ്ങളുടെ അകമ്പടിയിൽ മെയ്‌വഴക്കത്തോടെ ജീവത ചലിപ്പിച്ചുകൊണ്ട് ചുവടുവയ്‌ക്കുന്നു. വലിയ ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചു സമീപത്തെ മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും ഭഗവതിമാർ ജീവതയിലേറി എത്തും എന്നാണ് വിശ്വാസം. ഇതിനെ കൂടി എഴുന്നെള്ളത്ത് ,കൂട്ടം കൊട്ട് എന്നിങ്ങിനെ പേരുകളിൽ വിവക്ഷിക്കുന്നു.
മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം, പുല്ലുകുളങ്ങര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, വെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം, വലിയകുളങ്ങര ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലെ കൂട്ട എഴുന്നെള്ളത്തുകൾ പ്രസിദ്ധമാണ്.
Comments