കോഴിക്കോട്: ഇസ്ലാം മതത്തിൽ നിലനിൽക്കുന്ന നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ച നടനും അഭിഭാഷകനുമായ ഷുക്കൂറിന് ആശംസകൾ നേർന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. വനിതാ ദിനത്തിലാണ് ബിജെപി നേതാവ് നടന് ആശംസകൾ അറിയിച്ചത്. തുല്യതയ്‌ക്കുള്ള സമരസപ്പെടൽ കുടുംബങ്ങളിൽ നിന്ന് തുടങ്ങണം. ഇന്ത്യൻ മതേതരത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിയ്‌ക്കാനും ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകും എന്നും മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും എം.ടി രമേശ് പറഞ്ഞു.
‘ഷുക്കൂർ വക്കീലിന് വിവാഹ മംഗളാശംസകൾ. തുല്യതയ്‌ക്കുള്ള സമരസപ്പെടൽ കുടുംബങ്ങളിൽ നിന്ന് തുടങ്ങണം. അമ്മ, സഹോദരി, ഭാര്യ ഇവരെയെല്ലാം തുല്യരായി പരിഗണിക്കാനും അർഹതപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും നൽകാനും നാം മടിയ്‌ക്കരുത്. വനിതാ ദിനത്തിൽ കാസർകോട് നിന്ന് ഒരു നല്ല വാർത്തയുണ്ട്. സിനിമ നടനും സാമൂഹ്യ പ്രവർത്തകനുമായ ഷുക്കൂർ വക്കീൽ വീണ്ടും വിവാഹിതനാവുകയാണ്. ഷുക്കൂർ വക്കീലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇന്ത്യൻ മതേതരത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്ലിം പെൺകുട്ടികൾക്ക് നീതി ലഭിയ്‌ക്കാനും ഷുക്കൂർ വക്കീലിന്റെ പുനർ വിവാഹം സഹായകമാകും’.
‘തന്റെ മരണാനന്തരം പെൺമക്കൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ അന്യംനിന്നു പോകാതിരിയ്‌ക്കാനും തുല്യതയ്‌ക്കുള്ള പെൺകുട്ടികളുടെ അവകാശം സംരക്ഷിയ്‌ക്കാനും വേണ്ടിയാണ് ഈ പുനർവിവാഹം. വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. മത നിയമങ്ങളിൽ പലതും കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. മാത്രമല്ല ഭരണഘടനാനുസൃതമായ തുല്യതയും സ്വാതന്ത്ര്യവും സംരക്ഷിയ്‌ക്കപ്പെടാനും നിയമ പരിഷ്ക്കരണം അത്യാവശ്യമാണ്. ഏകീകൃത സിവിൽ കോഡിനായുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴി. ഏകീകൃത സിവിൽ കോഡിനായുള്ള ഷുക്കൂർ വക്കിലിന്റെ പോരാട്ടത്തിന് ആശംസകൾ’ എന്നാണ് എം.ടി രമേശ് ഫേയ്സ്ബുക്കിൽ കുറിച്ചത്.
Comments