കൊല്ലം : പതിവിൽ മാറ്റം ഒന്നും സംഭവിച്ചില്ല. പെരുങ്ങാലം സ്കൂളിൽ എസ്എസ്എൽസി ചോദ്യക്കടലാസ് ഇത്തവണയും എത്തിയത് വള്ളത്തിലായിരുന്നു. മൺറോതുരുത്ത് പെരുങ്ങാലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ചോദ്യപേപ്പറുകൾ ഉദ്യോഗസ്ഥർ ശിക്കാര വള്ളത്തിലാണ് എത്തിച്ചത്.
1992-ൽ ഉണ്ടായ പ്രളയത്തിൽ പെരുങ്ങാലത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിരുന്ന കൊന്നയിൽ പാലം തകർന്നു. ഇതോടെയാണ് പൊതു പരീക്ഷകളുടെ ചോദ്യപേപ്പറുകൾ വള്ളത്തിൽ വരാൻ തുടങ്ങിയത്. ഇത്തവണ പരീക്ഷയെഴുതുന്ന 8 വിദ്യാർത്ഥികളിൽ 7 പേരും പെരുങ്ങാലം നിവാസികൾ തന്നെയാണ്. കൊല്ലം ഡിഇഒ ഓഫീസ് സൂപ്രണ്ട് മധുലാൽ, കിഴക്കേ കല്ലട സിവികെഎം ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീകുമാർ, ഡിഇഒ ഓഫീസ് റിക്കോർഡ് അറ്റൻഡർ മോളി എന്നിവരാണ് കൊല്ലത്ത് നിന്ന് ചോദ്യക്കടലാസുമായി മൺറോതുരുത്തിലെത്തിയത്.
മൺറോതുരുത്ത് കാനറ ബാങ്കിൽ സൂക്ഷിച്ചിരുന്ന ചോദ്യക്കടലാസ് ഇന്നലെ രാവിലെ 6.30 നാണ് കാരൂത്രക്കടവിലെത്തിയത്. തുടർന്ന് സ്വകാര്യ ശിക്കാര വള്ളത്തിൽ പെരുങ്ങാലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കിഴക്കേ കല്ലട പോലീസിന്റെ കാവലിലാണ് ചോദ്യക്കടലാസ് സ്കൂളിലെത്തിച്ചത്. അടുത്ത ദിവസങ്ങളിൽ സിറ്റി പോലീസിന്റെ സ്പീഡ് ബോട്ടിലാണ് ചോദ്യക്കടലാസുകൾ കൊണ്ടു പോകുക.
Comments