കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബൽഖ് പ്രവിശ്യ ഗവർണർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. താലിബാൻ ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ആളുന്നതിനിടയിലാണ് ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ തന്റെ ഔദ്യോഗിക കാര്യാലയത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ബൽഖ് പ്രവിശ്യ ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ കാര്യാലയത്തിലെ രണ്ടാം നിലയിലുള്ളപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ചാവേർ എങ്ങനെയാണ് അവിടെ എത്തിയത് എന്നതിനെ സംബന്ധിച്ച വിവരം ഇപ്പോഴും നിഗൂഢമാണെന്നും ബൽഖിന്റെ പൊലീസ് വക്താവ് ആസിഫ് വസീരി പറഞ്ഞു.
2021-ൽ അഫ്ഗാന്റെ അധികാരം പിടിച്ചടക്കിയ ശേഷം താലിബാന്റെ നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയുണ്ടായി. കഴിഞ്ഞ വർഷം മുസമ്മിൽ കിഴക്കൻ പ്രവിശ്യയിലെ ഗവർണറായിരുന്നു. അന്ന് ഭരണകൂടത്തിനെതിരെ പോരാടുന്നഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത നിലപാടാണ് മുസമ്മിൽ എടുത്തിരുന്നത്.
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തോടെ രാജ്യം കലാപഭൂമിയായിമാറി. താലിബാൻ ചുമത്തിയ കടുത്ത നിയമങ്ങളിൽ പൊറുതി മുട്ടിയ അഫ്ഗാനികൾ പൊതുനിരത്തിലിറങ്ങി ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു.
അധികാരം പിടിച്ചടക്കിയതിനുശേഷം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടാണ് താലിബാൻ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ആദ്യം സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ പിന്നീട് സെക്കൻഡറി
വിദ്യാഭ്യാസത്തിനും വിലക്ക് ഏർപ്പെടുത്തി. കൂടാതെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന എൻജിഒ കളിലെ വിവിധ വനിതാ ജീവനക്കാർക്കും തൊഴിൽ വിലക്ക് ഏർപ്പെടുത്തി. ഈ കടുത്ത നിലപാടിൽ അമർഷം പൂണ്ട സ്ത്രീകൾ നിരത്തിലിറങ്ങി സർക്കാരിനെതിരെവനിതാ ദിനത്തിൽ മുദ്രാവാക്യം വിളിച്ചിരുന്നു.
Comments