എറണാകുളം: കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പ്രശ്‌നങ്ങൾക്ക് കാരണം ചിലരുടെ അഴിമതിയോടുള്ള സ്‌നേഹമാണെന്ന് നടൻ ശ്രീനിവാസൻ. വർഷങ്ങൾക്ക് മുമ്പ് നഗരസഭയിൽ ശ്രീനിവാസന്റെ സുഹൃത്തും നിർമാതാവുമായ ഗുഡ്‌നൈറ്റ് മോഹൻ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതി സമർപ്പിച്ചത് തള്ളിയിരുന്നു. വിദേശത്ത് നിന്ന് മെഷിനറി ഇറക്കി മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈ പ്രോഡക്ട് മാത്രം തന്നാൽ മതിയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളുകയാണ് ചെയ്തതെന്ന് ശ്രീനവാസൻ പറഞ്ഞു.
‘വിദേശത്ത് നിന്നു മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈപ്രോഡക്ട് മാത്രം തന്നാൽ മതിയെന്നുമായിരുന്നു ഗുഡ്‌നൈറ്റ് മോഹൻ മുന്നോട്ട് വച്ച നിർദേശം. എന്നാൽ പത്ത് ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറ് ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാൽ നഗരസഭ ഇത് അംഗീകരിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പാണ് നഗരഗസഭയ്‌ക്ക് മുന്നിൽ ഗുഡ്‌നൈറ്റ് മോഹൻ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.’ ശ്രീനിവാസൻ പറഞ്ഞു.
അതേസമയം, ബ്രഹ്മപുരം വിഷയത്തെ ആസ്പദമാക്കി കൊച്ചിയിൽ താമസിക്കുന്ന നിരവധി താരങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ബ്രഹ്മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ വിമർശിച്ചിരുന്നു. ഇത്രയധികം മാലിന്യം സംഭരിച്ചുവെക്കുന്നത് കുറ്റകൃത്യമാണെന്നും കൊച്ചി വിട്ടുപോകാൻ ഇഷ്ടമില്ലാത്തവർ എന്ത് ചെയ്യുമെന്നും താരം ചോദ്യം ഉന്നയിച്ചിരുന്നു. ദിനംപ്രതി സാഹചര്യം വഷളാകുന്നതിന്റെ അടിസ്ഥാനത്തിൽ കൊച്ചി നിവാസികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നടൻ ഉണ്ണിമുകുന്ദൻ പ്രതികരിച്ചിരുന്നു. കൂടാതെ ജോയ് മാത്യു, രമേശ് പിഷാരടി, കൃഷ്ണ പ്രഭ തുടങ്ങി നിരവധി താരങ്ങളും പ്രതികരണമറിയിച്ചത്.
Comments