മാലിന്യ സംസ്‌കരണത്തിന് അതിനൂതനമായ സാങ്കേതികവിദ്യ അധികൃതർക്ക് മുൻപിൽ അവതരിപ്പിച്ചിരുന്നെങ്കിലും ആരും മനസിലാക്കാതെ പോയി എന്നതാണ് സത്യമെന്ന് ഗുഡ്‌നൈറ്റ് മോഹൻ. അതിനൂതനമായ പ്ലാസ്മ സാങ്കേതികവിദ്യയാണ് 20 വർഷം മുൻപ് കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള നഗരസഭാ അധികൃതർക്ക് മുൻപിൽ ഗുഡ്‌നൈറ്റ് മോഹൻ സമർപ്പിച്ചത്. എന്നാൽ അന്ന് അതിൽ ആർക്കും താത്പര്യമില്ലായിരുന്നെന്നും മനസിലാക്കാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ കമ്പനിയുമായി ചേർന്ന് പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്ലാസ്മ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. അന്ന് അമേരിക്കയിൽ പുതിയ സാങ്കേതികവിദ്യയായിരുന്നു. പ്ലാസ്റ്റിക്, ഇരുമ്പ ഉൾപ്പെടെ എന്ത് മാലിന്യവും വേർതിരിക്കാതെ തന്നെ ഇതിലൂടെ സംസ്‌കരിക്കാൻ സാധിക്കുമായിരുന്നു. സാധാരണഗതിയിൽ ഖരവസ്തുവിന ചൂടാക്കിയാൽ അത് ദ്രാവക രൂപത്തിലാകും വീണ്ടും ചൂടാക്കിയാൽ അത് വാതകമാകും. അന്ന് അവതരിപ്പിച്ച സാങ്കേതികവിദ്യയിൽഖര വസ്തു നേരിട്ട് വാതകമായി മാറുന്ന രീതിയാണ് ഉണ്ടായിരുന്നത്. ആ വാതകം ഊർജ്ജം ഉത്പാദിപ്പിക്കാൻ സഹായിക്കും. രണ്ട് ഉത്പന്നമാണ് ഇതിൽ നിന്ന് ഉണ്ടാകുന്നത്, ഊർജ്ജവും സ്ലാബും. ഖരമാലിന്യം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകാത്ത ഭാഗം ഇരുമ്പ്, കല്ല് മുതലായവ കൂട്ടിച്ചേർത്ത് സ്ലാബ് ഉണ്ടാക്കാൻ വേണമെന്ന് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഊർജ്ജം അവർക്ക് നൽകാമെന്നും പറഞ്ഞിരുന്നു. കെട്ടിടത്തിലും റോഡിലും മറ്റും ഉപയോഗിക്കുന്ന ഇന്റർലോക്ക് സ്ലാബ് ഉണ്ടാക്കാനായിരു്ന്നു പദ്ധതി. ജപ്പാനിൽ അന്ന് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. അവിടെ പോയി അത് കണ്ടുപഠിച്ചശേഷമാണ് ഇവിടെ അവതരിപ്പിച്ചത്. പത്ത് ഏക്കർ ഭൂമി കോർപറേഷൻ ഏറ്റെടുത്ത് നൽകിയാൽ അതിന് പണം നൽകി ആധുനിക സാങ്കേതികവിദ്യയുള്ള സംസ്‌കരണപ്ലാന്റ് കൂടി സ്ഥാപിക്കണമെന്നും ദിവസം 250 ടൺ മാലിന്യം എത്തിച്ചാൽ ഭാവിയിൽ അതിനും പണം നൽകാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു എന്നാണ് ഗുഡ്‌നൈറ്റ് മോഹൻ പറഞ്ഞത്. എന്നാൽ അന്ന് പദ്ധതി അവതരിച്ചപ്പോൾ ആർക്കും അത് മനസിലായില്ലെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനോട് മാലിന്യം നിക്ഷേപിക്കാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതും അധികൃതർ തള്ളിയെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രഹ്‌മപുരത്തെ തീപിടിത്തത്തിൽ ചർച്ചകൾ പുരോഗമിക്കവേ, നടൻ ശ്രീനിവാസനാണ് ഗുഡ്‌നൈറ്റ് മോഹൻ മുന്നോട്ടുവെച്ച നൂതന മാലിന്യ സംസ്‌കരണ പദ്ധതിയെ കുറിച്ചും പിന്നാലെയുണ്ടായ ദുരനുഭവത്തെക്കുറിച്ചും പറഞ്ഞത്. ഇതിൽ പ്രതികരിക്കുകയായിരുന്നു ഗുഡ്‌നൈറ്റ് മോഹൻ. വിദേശത്ത് നിന്ന് മെഷിനറി ഇറക്കുമതി ചെയ്ത് അത് സ്വന്തം ചെലവിൽ സ്ഥാപിച്ച് മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ഉപോൽപ്പന്നം മാത്രം തന്നാൽ മതിയെന്നുമായിരുന്നു ഗുഡ്‌നൈറ്റ് മോഹൻ നിർദേശിച്ചതെന്നാണ് ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
Comments