തിരുവനന്തപുരം: സഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡുമായി സംഘർഷം. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സ്പീക്കർ ഹനിക്കുന്നതായി ആരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷം. വാച്ച് ആൻഡ് വാർഡുകൾ തങ്ങളെ മർദ്ദിച്ചതായും വലിച്ചിഴച്ച് കൊണ്ടുപോയതായും പ്രതിപക്ഷ അംഗങ്ങൾ ആരോപിക്കുന്നു.
സംഘർഷത്തിനിടെ ചാലക്കുടി എംഎൽഎ ടിജെ സനീഷ് കുമാർ ജോസഫ് കുഞ്ഞുവീണു. തന്നെ വാച്ച് ആൻഡ് വാർഡുകൾ മർദ്ദിച്ചതായി സനീഷ് കുമാർ ആരോപിച്ചു. ഇദ്ദേഹത്തെ സഭയിലെ ഡോക്ടർമാർ പരിശോധിക്കുകയാണ്. വനിത എംഎൽഎമാരായ ഉമതോമസ്, കെകെ രമ എന്നിവർക്കും മർദ്ദനമേറ്റതായി യുഡിഎഫ് എംഎൽഎമാർ ആരോപിക്കുന്നു. വാച്ച് ആൻഡ് വാർഡുകളിൽ ഒരാൾ തന്റെ കൈ പിടിച്ച് തിരിച്ചതായി കെകെ രമ പറഞ്ഞു. നിലവിൽ സ്പീക്കറിന്റെ ഓഫീസിന് മുന്നിൽ ഭരണപക്ഷ എംഎൽഎമാർ തമ്പടിച്ചിരിക്കുയാണ്.
സ്പീക്കർ തുടർച്ചയായി അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കാൻ സമ്മതിക്കുന്നില്ലെന്ന് പ്രതിപക്ഷം പറയുന്നു. സ്പീക്കർ പരിഹാസ കഥാപാത്രമായി മാറിയിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിലേക്ക് ഒരു കാരണവുമില്ലാതെ വാച്ച് ആൻഡ് വാർഡുകൾ ബലം പ്രയോഗിക്കുകയായിരുന്നു എന്നും സതീശൻ പറഞ്ഞു.
Comments