എറണാകുളം: കണ്ണൂർ വിമാനത്താവളം ഓഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വഞ്ചനാ കേസിൽ മാണി. സി കാപ്പൻ എംഎൽഎയ്‌ക്ക് തിരിച്ചടി. മുംബൈ വ്യവസായി ദിനേശ് മേനോൻ കീഴ് കോടതിയിൽ നൽകിയ വഞ്ചനാ കേസ് നടപടികൾക്കെതിരെ മാണി. സി കാപ്പൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ചാണ് ദിനേശ് മേനോൻ കാപ്പനെതിരെ പരാതി നൽകിയത്.
വിമാനത്താവളത്തിന്റെ ഓഹരി വാങ്ങുന്നതിനായി 2010-ലാണ് രണ്ട് കോടി രൂപ മാണി സി കാപ്പനെ ഏൽപ്പിക്കുന്നത്. എന്നാൽ ഈ തുക നൽകിയില്ലെന്നാണ് ആരോപണം. തുടർന്ന് ദിനേശ് മേനോൻ സിബിഐയിൽ പരാതി നൽകി. മാണി സി കാപ്പന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പിന്നീട് 2013-ൽ 3.25 കോടി തിരികെ നൽകാമെന്ന് സമ്മതിച്ച് ഇരുവരും ഒത്തു തീർപ്പ് കരാറിലെത്തി. എന്നാൽ കരാറുമായി ബന്ധപ്പെട്ട് മാണി സി കാപ്പൻ നൽകിയ നാല് ചെക്കും മടങ്ങി. ഈ ചെക്ക് കേസ് മുംബൈ ബോർവിലി കോടതിയുടെ പരിഗണനയിലാണ്.
ചെക്കിനൊപ്പം ഈടായി നൽകിയ വസ്തു കോട്ടയം കാർഷിക കോപ്പറേറ്റീവ് ബാങ്കിൽ വായ്പ കുടിശ്ശിക ഉള്ളതായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ മാണി സി കാപ്പൻ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ദിനേശ് മേനോനുമായി കരാർ ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ തന്നെ ഈ വസ്തുവിൽ കുടിശ്ശിക ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ദിനേശ് മേനോൻ കോടതിയിൽ വ്ഞ്ചന കേസ് നൽകിയത്. ഈ കേസ് തളളിക്കളയണമെന്നാവശ്യപ്പെട്ട് കെടുത്ത കേസാണ് കോടതി തള്ളിയത്.
Comments