ന്യൂഡൽഹി: രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെയും ബാധിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു. രാഹുൽ ഗാന്ധി മോദി സമുദായത്തെ അപമാനിച്ച കേസിൽ വിധി വന്നതിന് പിന്നാലെയാണ് കേന്ദ്ര നിയമമന്ത്രിയുടെ പ്രതികരണം. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
“രാഹുൽ ഗാന്ധി എന്ത് സംസാരിച്ചാലും അത് കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. അദ്ദേഹത്തിന്റെ ഇത്തരത്തിലെ മനോഭാവം കാരണം കോൺഗ്രസ് കഷ്ടപ്പെടുകയാണ്. ചില കോൺഗ്രസ് എംപിമാർ ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു”.- കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മോദി സമുദായത്തിനെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശത്തിലാണ് രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിഞ്ഞത്. സൂറത്ത് സിജെഎം കോടതിയുടേതാണ് വിധി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്.
ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്. എല്ലാ കള്ളന്മാരും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുൽ നടത്തിയ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്.
Comments