ചെന്നൈ: കോടതി സമുച്ചയത്തിൽ ഭാര്യയ്ക്കുനേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തിൽ യുവതിക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് അഭിഭാഷകർക്കും പരിക്കേറ്റു. കോയമ്പത്തൂർ രാമനാഥപുരം സ്വദേശിനി കവിതയ്ക്ക് (33) നേരെയാണ് ആക്രമണം ഉണ്ടായത്.
പ്രതിയെ അഭിഭാഷകരും പോലീസും ജനങ്ങളും ചേർന്ന് പിടികൂടി. യുവതിയുടെ ഭർത്താവായ പി. ശിവകുമാർ (40) ആണ് പ്രതി. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചായിരുന്നു സംഭവം. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
വേദന സഹിക്കാനാവാതെ നിലവിളിച്ച് ഓടിയ കവിത രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കയറുകയായിരുന്നു. ആക്രമണത്തിൽ വനിത അഭിഭാഷകയ്ക്കും പൊള്ളലേറ്റു. മോഷണ കേസിൽ പ്രതി ചേർക്കപ്പെട്ട യുവതി വിചാരണ നടപടികൾക്കായി കാത്തിരിക്കവെയായിരുന്നു ആക്രമണം. ഒരാഴ്ച മുൻപ് ഭർത്താവിന്റെ വീടുവിട്ടിറങ്ങിയ കവിത ഇൻസ്റ്റഗ്രാം സുഹൃത്തായ പ്രഭു എന്നയാളോടൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ലോറി ഡ്രൈവറായ ഭർത്താവ് ശിവകുമാറിനെ തേടി അഭിഭാഷകനിൽ നിന്ന് ഫോൺ കോളെത്തിയത്. ഭാര്യ നിലവിൽ മറ്റൊരാളോടൊപ്പം താമസിക്കുകയാണെന്നറിഞ്ഞ ശിവകുമാറിന് ദേഷ്യം അടക്കാനായില്ല. വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ ഭാര്യ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ അവിടെ വെച്ച് ആക്രമണം നടത്താൻ പദ്ധതിയിടുകയും യുവതിയെ കണ്ടതോടെ ആസിഡ് ഒഴിക്കുകയുമായിരുന്നു ശിവകുമാർ.
Comments