കഴിഞ്ഞ 14 മാസമായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്ന് വെളിപ്പെടുത്തി യുവതി. യുകെ സ്വദേശിനിയായ എല്ലെ ആദംസാണ് അത്യപൂർവ്വ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നത്. 2020 ഒക്ടോബറിലാണ് അവസാനമായി മൂത്രമൊഴിച്ചതെന്നും അതിന് ശേഷം സ്വയം മൂത്രമൊഴിക്കാൻ സാധിച്ചിട്ടില്ലെന്നും യുവതി പറയുന്നു.
വെള്ളമെത്ര കുടിച്ചാലും, മൂത്രാശയം നിറഞ്ഞാലും, മൂത്രമൊഴിക്കാൻ സാധിക്കാത്ത അവസ്ഥയായ ഫൗളേഴ്‌സ് സിൻഡ്രോം ആണ് യുവതിയെ ബാധിച്ചത്. വളരെ ആരോഗ്യത്തോടെയിരിക്കുന്ന സമയത്താണ് തനിക്ക് രോഗം പിടിപ്പെട്ടതെന്നും അതിന് മുമ്പ് യാതൊരു തരത്തിലുള്ള മൂത്രാശയ രോഗങ്ങളും തന്നെ അലട്ടിയിരുന്നില്ലെന്നും യുവതി പറയുന്നു.
14 മാസങ്ങൾക്ക് മുമ്പ് പെട്ടെന്നൊരു ദിവസം മൂത്രമൊഴിക്കാൻ കഴിയാതെ വന്നതോടെ ആശുപത്രിയെ സമീപിച്ചു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ മൂത്രാശയത്തിൽ ഒരു ലിറ്റർ മൂത്രം തങ്ങിനിൽക്കുന്നിണ്ടെന്ന് കണ്ടെത്തി. സാധാരണയായി 500 മില്ലി ലിറ്റർ മൂത്രമാണ് സ്ത്രീകളുടെ മൂത്രാശയത്തിന് ശേഖരിക്കാൻ കഴിയുക. പുരുഷൻമാർക്ക് ഇത് 700 മില്ലി ലിറ്ററാണ്.
സ്വയം മൂത്രമൊഴിക്കാൻ സാധിക്കാത്തതിനാൽ യുവതിയുടെ മൂത്രാശയത്തിലൂടെ ട്യൂബ് കടത്തി കെട്ടിക്കിടക്കുന്ന മൂത്രത്തെ ഡോക്ടർമാർ പുറത്തേക്കെടുത്തു. ഇതുപോലെ മൂത്രം പുറത്തുപോകാത്ത സാഹചര്യത്തിൽ ട്യൂബ് കടത്തി മൂത്രം പുറത്തെടുക്കാൻ കഴിയുന്ന എമർജൻസി കാതെറ്ററും യുവതിക്ക് അവർ കൈമാറി.
അന്നുമുതൽ ഇന്നുവരെ എമർജൻസി കാതെറ്റർ ഉപയോഗിച്ച് മൂത്രം പുറത്തെടുക്കുകയാണ് യുവതി ചെയ്യുന്നത്. സ്വയം മൂത്രമൊഴിക്കാൻ സാധിക്കാത്ത അവസ്ഥയായ ഫൗളേഴ്‌സ് സിൻഡ്രോം ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. സാധാരണയായി യുവതികളിൽ കണ്ടുവരുന്ന രോഗമാണിതെന്നും പിടപെടാനുള്ള കാരണം ഇപ്പോഴും അജ്ഞാതമാണെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.
പലവിധ ചികിത്സാ രീതികൾ പരീക്ഷിച്ചെങ്കിലും എല്ലെ ആദംസിന് ഇപ്പോഴും കാതെറ്ററിന്റെ സഹായം കൂടാതെ മൂത്രം പുറത്തെടുക്കാൻ സാധിക്കില്ലെന്നതാണ് അവസ്ഥ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ അപൂർവ്വ രോഗാവസ്ഥയെക്കുറിച്ച് എല്ലെ തന്നെയാണ് പങ്കുവച്ചത്. ലോകത്ത് ആയിരക്കണക്കിന് യുവതികളെ ഫൗളേഴ്‌സ് സിൻഡ്രോം അലട്ടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Comments