ന്യൂഡൽഹി: ഉത്തർപ്രദേശിലെ വാരാണസിയിൽ 644 കോടി രൂപ ചെലവിൽ 3.85 കിലോമീറ്റർ നീളമുള്ള പൊതുഗതാഗത റോപ്പ്-വേയുടെ നിർമ്മാണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശ്വാസത്തിന്റെയും സാങ്കേതികവിദ്യയുടെയും അത്ഭുതകരമായ സംഗമമാണ് ഇതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വാരണസിയിൽ നിർമ്മിക്കുന്ന ഈ റോപ്പ്-വേ തീർത്ഥാടകർക്ക് യാത്രാനുഭവം വളരെ രസകരവും അവിസ്മരണീയവുമാക്കുക മാത്രമല്ല, വിശ്വനാഥന്റെ ദർശനം സാധ്യമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വാരണസിയിൽ 644 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 3.85 കിലോമീറ്റർ നീളമുള്ള പൊതുഗതാഗത റോപ്പ്-വേയെക്കുറിച്ച് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
आस्था और टेक्नोलॉजी का अद्भुत संगम! वाराणसी में तैयार हो रहे इस रोप-वे से श्रद्धालुओं के लिए यात्रा का अनुभव बहुत रोचक और यादगार तो होगा ही, इससे बाबा विश्वनाथ के दर्शन में भी उन्हें बहुत सुविधा होगी। https://t.co/AMbBQsdEdr
— Narendra Modi (@narendramodi) March 29, 2023
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അടിസ്ഥാന സൗകര്യ വികസനത്തിലൂടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു നിതിൻ ഗഡ്കരിയുടെ ട്വീറ്റ്.
വാരാണസിയിലെ റോപ്പ്-വേ പദ്ധതിയെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ:
1. രാജ്യത്തെ ആദ്യ അർബൻ റോപ്പ്-വേ പ്രോജക്ട്.
2. മാർച്ച് 24-ന് പ്രധാനമന്ത്രി പദ്ധതിയുടെ തറക്കല്ലിട്ടു.
3. 3.85 കിലോമീറ്റർ നീളമുള്ള റോപ്പ്-വേയുടെ നിർമ്മാണച്ചെലവ് 644 കോടി രൂപയാണ്.
4. റോപ്പ്-വേയുടെ വരവോടെ നിലവിലെ യാത്രാ സമയം 45-50 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറയും.
5. റോപ്പ്-വേ സംവിധാനത്തിൽ 5 സ്റ്റേഷനുകൾ ഉണ്ടായിരിക്കും.
6. വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും താമസക്കാർക്കും സുഗമമായി സഞ്ചരിക്കാൻ സൗകര്യമൊരുക്കും.
7. 10 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 153 ട്രോളികൾ റോപ്പ്-വേയിലൂടെ സഞ്ചരിക്കും.
8. പ്രതിദിനം ഒരു ലക്ഷത്തിലധികം ആളുകൾക്ക് വേഗമേറിയതും സുരക്ഷിതവുമായ ഗതാഗത മാർഗ്ഗം ഇത് പ്രദാനം ചെയ്യും.
9. ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീൻ, ബാഗേജ് സ്‌കാനറുകൾ, ലോക്കർ റൂമുകൾ, റെസ്റ്റോറന്റുകൾ, സുവനീർ ഷോപ്പുകൾ എന്നിവയുൾപ്പെടെ ലോകോത്തര സൗകര്യങ്ങളോടെ റോപ്പ്-വേ സജ്ജീകരിക്കും.















