കൊൽക്കത്ത: ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയ്‌ക്ക് സമീപം ബിഎസ്എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പശ്ചിമബംഗാളിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായാണ് ക്യാമ്പ് നടത്തിയത്. സേനയും പ്രദേശവാസികളും തമ്മിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസം ബിഎസ്എഫിന്റെ 153 ബെറ്റാലിയ നാണ് പശ്ചിമബംഗാളിലെ അതിർത്തിയിലുള്ള നോർത്ത് 24 പരാഗസ് ജില്ലയിലെ പ്രദേശവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയത്. അഞ്ച് മണിക്കൂറോളം നീണ്ട ക്യാമ്പ് സിവിക് ആക്ഷൻ പദ്ധതിയുടെ കീഴിലാണ് സംഘടിപ്പിച്ചതെന്നും കേന്ദ്ര സായുധ പോലീസ് സേന അറിയിച്ചു.
നേരത്തെ ബിഎസ്എഫ് സമാന രീതിയിൽ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചിരുന്നു. 207-ഓളം പ്രദേശവാസികൾ ക്യാമ്പിൽ പങ്കെടുത്തിരുന്നു. കൂടാതെ അതിർത്തിയിലെ നിർധനരായവർക്ക് 60,260 രൂപയുടെ മരുന്നുകളും സൗജന്യമായി നൽകിയിരുന്നു. രോഗികൾക്ക് നിർദ്ദേശവും സേന നൽകിയിരുന്നു. ക്യാമ്പ് സംഘടിപ്പിച്ച സേനയോട് പ്രദേശവാസികൾ നന്ദി അറിയിച്ചു.
Comments