ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സലിം ദുരാനി അന്തരിച്ചു. വാർദ്ധക്യ സഹചമായ രോഗങ്ങളെ തുർന്ന് ചികിത്സയിലിരിക്കെ ജാം നഗറിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഇതിഹാസ താരത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
‘സലിം ദുരാനി ജി ക്രിക്കറ്റ് ലോകത്തിന് ഒരു ഇതിഹാസമായിരുന്നു. സ്വന്തം നിലയിൽ തന്നെ ഒരു പ്രസ്ഥാനമായിരുന്നു അദ്ദേഹം. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ വളർച്ചയ്‌ക്ക് അദ്ദേഹം മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. കളിക്കളത്തിലായാലും പുറത്താണെങ്കിലും സ്വന്തം ശൈലിയിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ’ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കൂടാതെ താരത്തിന് ഗുജറാത്തുമായുണ്ടായിരുന്ന ബന്ധത്തെ പറ്റിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ‘സലിം ദുരാനി ജിയ്‌ക്ക് ഗുജറാത്തുമായി വളരെ പഴക്കമേറിയതും ശക്തവുമായ ബന്ധമുണ്ടായിരുന്നു. അദ്ദേഹം സൗരാഷ്‌ട്രയ്‌ക്കും ഗുജറാത്തിനും വേണ്ടി കുറച്ച് വർഷങ്ങൾ കളിച്ചിരുന്നു. പല സന്ദർഭങ്ങളിലും അദ്ദേഹവുമായി ഇടപെടാൻ അവസരം ലഭിച്ചിരുന്നു. 2004-ജനുവരിയിൽ ജാംനഗറിൽ നടന്ന ഒരു പരിപാടിയിൽ മഹാനായ ക്രിക്കറ്റ് താരം വിനു മങ്കാദ് ജിയുടെ പ്രതിമ ഉദ്ഘാടനം ചെയ്യാൻ ദുരാനിയും ഉണ്ടായിരുന്നു’- എന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ കണ്ട എക്കാലത്തെയും ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു ദുരാനി. ഇന്ത്യയ്‌ക്കായി 29 ടെസ്റ്റുകളിൽ കളത്തിലിറങ്ങിയ താരം 75 വിക്കറ്റുകളും 1202 റൺസും നേടിയിട്ടുണ്ട്. 1962-ൽ ഇംഗ്ലണ്ടിന് എതിരായി കളിച്ച ടെസ്റ്റ് പരമ്പരയിലെ ദുറാനിയുടെ പ്രകടനം എക്കാലവും ഓർമ്മിക്കപ്പെടുന്നതാണ്. 1960-ൽ ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിച്ച ദുരാനി 1973-ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അർജുന അവാർഡ് കരസ്ഥമാക്കുന്ന ആദ്യ ക്രിക്കറ്റ് താരവും ദുരാനിയാണ്.
Comments