തൃശൂർ: തൃശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് മരിച്ച ശശീന്ദ്രന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പോയ ശശീന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സമാന ലക്ഷണങ്ങളോടെ ശശീന്ദ്രന്റെ അമ്മ കമലാക്ഷി, ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരും ചികിത്സയിലാണ്.
വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിന് പിന്നാലെയാണ് ശശീന്ദ്രൻ രക്തം ഛർദ്ദിച്ചത്. ഭക്ഷണത്തിൽ വിഷം കലർന്നതായാണ് സംശയം. രാവിലം ഒൻപതിന് ഭക്ഷണം കഴിച്ചശേഷം തെങ്ങുകയറ്റ തൊഴിലാളികൾക്ക് കൂലി നൽകാനുള്ള പണമെടുക്കാൻ എടിഎം കൗണ്ടറിന് മുന്നിലെത്തിയപ്പോഴാണ് ഇയാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. സ്‌കൂട്ടറിൽ തളർന്നിരിക്കുന്ന ശശീന്ദ്രനെ കണ്ട് സംശയം തോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വിഭാഗം പ്രഫ. ഡോ. സി രവീന്ദ്രനാണ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പരിശോധന നടക്കുന്നതിനിടെ രക്തം ഛർദ്ദിച്ച് അവശനിലയിലായി. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സ്വാഭാവിക മരണമെന്ന് കരുതി ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ ഭാര്യ ഗീതയ്‌ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നാലെ ഗീതയെയും ആശുപത്രിയിലെത്തിച്ചു. അമ്മയ്‌ക്കും ജോലിക്കെത്തിയവരും അവശരായതോടെ എല്ലാവരുടെയും ശാരീരിക അസ്വസ്ഥകളിൽ സാമ്യതയും ദുരൂഹതയും സംശയിച്ച ഡോക്ടർമാർ ഉടൻ ശശീന്ദ്രന്റെ മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
Comments