പത്തനംതിട്ട : നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ആറന്മുളയിലുള്ള വാടക വീട്ടിലെ ശുചിമുറിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയിൽ സംശയം തോന്നിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയത്.
യുവതി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോൾ പരിശോധനയ്ക്ക് ശേഷം പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ജനിച്ച് മണിക്കൂറുകൾ മാത്രാമായിട്ടുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശുചിമുറിയിൽ തുണിയിൽ പൊതിഞ്ഞ് ബക്കറ്റിനുള്ളിലായിരുന്നു കുഞ്ഞ്.
അനക്കമില്ലെന്ന് കണ്ടെതിനെ തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് യുവതി നൽകുന്ന മൊഴി. യുവതി ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്കായി ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
34 വയസുള്ള യുവതിയും ഇവരുടെ അമ്മയും 10 വയസ് പ്രായമുള്ള കുട്ടിയും മാത്രമായിരുന്നു വാടക വീട്ടിൽ താമസിച്ചിരുന്നത്. പ്രസവ ശേഷം അമ്മയ്ക്കൊപ്പമാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. യുവതി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. യുവതിക്കെതിരെ പോലീസ് കേസെടുത്തു.
Comments