തിരുവനന്തപുരം : പ്രത്യാശയുടെ സന്ദേശവുമായി വിശ്വാസി സമൂഹം നാളെ ഈസ്റ്റർ ആഘോഷിക്കും. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. ദേവാലയങ്ങളും നോമ്പ് ആചരണത്തിന്റെ വിശുദ്ധിയോടെ വിശ്വാസി സമൂഹവും ഈസ്റ്റർ ആഘോഷത്തിന് ഒരുങ്ങി. ദേവാലയങ്ങളിൽ നാളെ രാവിലെതന്നെ പ്രാർഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. ഇന്ന് രാത്രി പെസഹ ജാഗരണവും ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളും നടക്കും.
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്നലെ ദുഖ:വെള്ളി ആചരിച്ചു. ലോകത്തിന്റെ മുഴുവൻ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. വിവിധ ഇടങ്ങളിൽ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശിന്റെ വഴി പ്രദക്ഷിണം നടന്നു.
യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുൽത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികൾ അനുസ്മരിക്കുന്നത്.
Comments