ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താനുള്ള തീരുമാനം വിശദ ചർച്ചകൾക്ക് ശേഷമേ തീരുമാനമെടുക്കൂവെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു. നിലവിൽ മലയാളികൾ രാത്രിയിൽ വിവാഹം നടത്തുക പതിവില്ല. ജ്യോതിഷികൾ രാത്രിയിൽ മുഹൂർത്തം കുറിച്ചു നൽകുന്നതും സാധാരണയായി നടക്കാറുമില്ല. ഈ സാഹചര്യത്തിൽ തീരുമാനം പ്രാബല്യത്തിൽ വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെയാണ് വിവാഹം നടക്കുന്നത്. നിലവിൽ വൈകിട്ടും രാത്രിയും വിവാഹം പതിവില്ല. ആറ് മാസം മുമ്പ് ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വിവാഹ തിരക്കേറി വരുന്ന സാഹചര്യത്തിൽ രാത്രി ക്ഷേത്ര സന്നിധിയിൽ വിവാഹം നടത്തുന്നതിനെ കുറിച്ച് ദേവസ്വം ഭരണസമിതി യോഗത്തിൽ ചർച്ച നടത്തുകയായിരുന്നു. തുടർന്ന് അനുമതി നൽകാനും തീരുമാനിക്കുകയും ക്ഷേത്രം തന്ത്രിയുടെ അനുമതിയും വാങ്ങുകയും ചെയ്തു. പുറത്തേക്ക് എഴുന്നള്ളിക്കുന്നത് വരെയാണ് രാത്രി ഗുരുവായൂർ ക്ഷേത്ര നട തുറന്നിരിക്കുന്നത്. വിവാഹത്തിന് അനുമതി നൽകിയാൽ ഏത് സമയം വരെയാകാം തുടങ്ങിയ കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടി വരും.
Comments