ലഖ്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ മുൻ കരുതലുമായി ഡിജിപി രാജ്കുമാർ വിശ്വകർമ. ഡിജിപിയായി ചുമതലയേറ്റ ശേഷമുള്ള അയോദ്ധ്യയിലേക്കുള്ള ആദ്യ യാത്രയിൽ രാജ്കുമാർ വിശ്വകർമ ആൾക്കൂട്ട നിയന്ത്രണത്തിലും രാമജന്മഭൂമി സുരക്ഷയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആവശ്യമായ ആയുധങ്ങളും സാമഗ്രികളും വാങ്ങാൻ 77 കോടി രൂപ ഉപയോഗിക്കുമെന്ന് ഡിജിപി അറിയിച്ചു. യാത്രയ്ക്കിടെ രാമജന്മഭൂമി, ഹനുമാൻഗർഹി എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ഡിജിപി പരിശോധിച്ചു. അയോദ്ധ്യയിലെത്തിയ ഡിജിപി, എല്ലാ കുറ്റവാളികളുടെയും ഡാറ്റാബേസ് തയ്യാറാക്കിക്കൊണ്ടിരുന്നതിനാൽ ഉത്തർപ്രദേശിൽ ഇനി കുറ്റവാളികൾ സുരക്ഷിതരായിരിക്കില്ലെന്ന് പ്രഖ്യാപിച്ചു.
അതേസമയം, നേരത്തെ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ മുൻ കരുതലായി രണ്ട് ബോംബ് ഡിസ്പോസൽ സ്ക്വാഡ് സംഘത്തെ കൂടി ഉത്തർപ്രദേശ് സർക്കാർ വിന്യസിച്ചിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി സമുച്ചയത്തിന്റെ സുരക്ഷയ്ക്കായി ബിഡിഡിഎസിനൊപ്പം രണ്ട് പുതിയ ആന്റി സബോട്ടേജ് ചെക്ക് ടീമിനെയും അയോദ്ധ്യയിൽ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു.
യുപി പോലീസിന്റെ സുരക്ഷാ വിഭാഗത്തിലെ ബിഡിഡിഎസ് സംഘത്തിന്റെ എണ്ണം സംസ്ഥാന തലത്തിൽ സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. ബിഡിഡിഎസിന്റെ 31 ടീമുകളെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണം നടക്കുന്ന പരിസര പ്രദേശത്ത് ഒരു ബിഡിഡിഎസി സംഘത്തെ മുൻപേ വിന്യസിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഹൈക്കോടതിയുടെ പ്രയാഗ്രാജ്, ലഖ്നൗ കാമ്പസുകൾ എന്നിവിടങ്ങളിൽ ഓരോ ബോംബ് ഡിസ്പോസൽ സംഘത്തെയാണ് വിന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിലും വിദേശത്തുമുള്ള പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവരുടെ സന്ദർശനം കണക്കിലെടുത്ത് വാരണാസിയിൽ ബിഡിഡിഎസി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഗോണ്ടയിലെ പിഎസിയുടെ 30-ാം കോർപ്സിൽ ഒരു സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Comments