ആലപ്പുഴ: ആലപ്പുഴ തണ്ണീർമുക്കം കട്ടച്ചിറയിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ തീപിടിത്തം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. രാത്രി പത്തുമണിയ്‌ക്കാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെ അഗ്നിസുരക്ഷാ സേന തീയണയ്‌ക്കുകയായിരുന്നു. അഗ്നിസുരക്ഷാ സേനയക്ക് കരമാർഗേന ഇവിടേയ്‌ക്ക് എത്താൻ സാധിക്കാതിരുന്നത് ആദ്യ ഘട്ടത്തിൽ വെല്ലുവിളിയായിരുന്നു. ചേർത്തല നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ചിരുന്ന പ്ലാസിറ്റിക് മാലിന്യങ്ങളാണ് കത്തിയത്.
തീയണച്ചെങ്കിലും പ്രദേശവാസികൾ ആശങ്കയിലാണ്. കട്ടച്ചിറ ആറിന്റെ തീരത്തുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഒദ്യോഗികമായി സർക്കാർ സംവിധാനങ്ങളിലൂടെ എത്തിയ്‌ക്കുന്ന മാലിന്യമല്ല കത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തികൾ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച് കുഴികളും വെള്ളക്കെട്ടുകളും നികത്തുന്നതിനായി ഇട്ടിരുന്ന മാലിന്യങ്ങൾക്കാണ് തീപിടിച്ചിരിക്കുന്നത്. വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ ശേഖരിച്ചിരുന്നു. അപ്രതീക്ഷിതിമായി തീപടിത്തമുണ്ടായതിനാൽ പ്രദേശവാസികൾക്കോ സുരക്ഷാ സേനയ്‌ക്കോ ഇവിടേയ്‌ക്ക് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. വളരെ വേഗം തീ പടർന്നു പിടിയ്‌ക്കുകയായിരുന്നു.
വിവധ മാർഗങ്ങളിലുടെ ഫ്‌ളോട്ടിംഗ് പമ്പുകൾ എത്തിയ്‌ക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അഗ്നിസുരക്ഷാ സേനയുടെ ഫ്‌ളോട്ടിംഗ് പമ്പുകളിൽ പലതും കേടായിരുന്നതിനാൽ തീയണയ്‌ക്കാൻ വൈകുകയായിരുന്നു. തകഴിയിൽ നിന്ന് രാത്രിയോടെയാണ് ജലമാർഗം ഫ്‌ളോട്ടിംഗ് പമ്പ് എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കിയത്. നിലവിൽ പ്രശ്‌നങ്ങളില്ലെന്ന് അറിയിച്ചെങ്കിലും സുരക്ഷാ സേനയുടെ വാഹനം പ്രദേശത്തുണ്ട്.
വ്യാപകമായ രീതിയിൽ മാലിന്യങ്ങൾ കൂട്ടിയിടുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. പ്രദേശത്ത് വലിയ തോതിൽ പുക ഉയർന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.
Comments