ആലപ്പുഴ : മുതുകുളത്ത് തൊഴിലുറപ്പിൽ ക്രമക്കേട് കണ്ടെത്തി. മുതുകുളം പഞ്ചായത്ത് ഒമ്പതാം വാർഡിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2020-ലെ റോഡ് പുനരുദ്ധാരണം, വസ്ത്രം വിരിക്കൽ എന്നിവയിൽ ചെയ്യാത്ത ജോലികൾ ചെയ്തുവെന്ന് മാസ്റ്റർ റോളിൽ രേഖപ്പെടുത്തി. 188 ദിവസത്തെ വേതനം ഇത് സംബന്ധിച്ച് നൽകിയതായാണ് ഓംബുഡ്സ് പേഴസണിന്റെ പരിശോധനിയിൽ കണ്ടെത്തിയത്.
കയർ ഭൂവസ്ത്രം വിരിക്കാതെ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ദുരുപയോഗം ചെയ്തത് ചൂണ്ടിക്കാട്ടി മുൻപഞ്ചായത്തംഗം സുരേഷ് നരിത്തറ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം. പാർശ്വഭിത്തി ബലപ്പെടുത്തുന്നതിനും മോടി പിടിപ്പിക്കുന്നതിനും 380 ദിവസവും കയർ ഭൂവസ്ത്രം വിരിക്കുന്നതിന് 670-ഉം ഉൾപ്പെടെ 1050 തൊഴിൽ ദിനങ്ങളാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നത്.പദ്ധതിക്കായി 568 തൊഴിൽ ദിനം നൽകിയതായി അക്രഡിറ്റഡ് എൻജിനിയർ മൊഴി നൽകി.
വേലിയേറ്റമുണ്ടായതിനാൽ കയർഭൂവസ്ത്രം വിരിക്കാൻ കഴിഞ്ഞില്ലെന്നും അക്രഡിറ്റഡ് എൻജിനിയർ അറിയിച്ചിരുന്നു. ഇതിൽ നിന്ന് മറ്റ് രേഖകൾ പരിശോധിച്ചതിലും പാർശ്വ ഭിത്തി ബലപ്പെടുത്തുന്നതിനും മോടി പിടിപ്പിക്കലിനുമായി 380-ദിവസത്തിനു പുറമെ 188 ദിവസം കൂടി അധികമായി നൽകിയിട്ടുള്ളതായി കണ്ടെത്തി. 2020-ൽ ആയതിനാൽ മോടി പിടിപ്പിക്കുന്ന ജോലികൾ നടന്നിരുന്നോ എന്ന് മനസിലാക്കാൻ പ്രയാസമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. തെഴിൽ, ഷാർപ്പനിംഗ് എന്നീ ചാർജിനങ്ങളിൽ വന്നിട്ടുള്ള മുഴുവൻ തുകയും ഒമ്പത് ശതമാനം പലിശയും കൂട്ടി ഉത്തരവാദികളായവരിൽ നിന്ന് തിരികെ പിടിക്കണമെന്നും 30 ദിവസത്തിനുള്ളിൽ എം.എൻ.ആർ.ഇ.ജി.എസ് ഫണ്ടിൽ അടയ്ക്കണമെന്നും പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഓംബുഡ്സ് പേഴ്സൺ നിർദേശം നൽകിയിട്ടുണ്ട്.
ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കുന്നതിന് സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അധികവേതനം നൽകിയ തുക മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് ഫണ്ടിൽ തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് അക്രഡിറ്റഡ് എൻജിനിയർ ഓംബുഡ്സ് പേഴ്സണെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു തിരിച്ച് പിടിക്കൽ ഉത്തരവ്.
Comments