തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്നത് എംവി ഗോവിന്ദന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലേക്ക് എത്തിയതിൽ മലയാളികൾ അഹ്ലാദിക്കുമ്പോൾ സിപിഎമ്മും കോൺഗ്രസും ദുഖിക്കുകയുമാണ് ചെയ്യുന്നത്. കമ്മീഷൻ അടിക്കാൻ സാധിക്കാത്തതിലുള്ള നിരാശയാണ് ഇതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിനെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ് സിൽവർലൈന്നും അഴിമതി നടത്താൻ വേണ്ടിയാണ് ഇടതുപക്ഷം സിൽവർലൈൻ വരാൻ വാശിപിടിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. പദ്ധതി കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കും. ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കും. ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരിക്കലും സമ്മതിക്കിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേഭാരത് ലഭിക്കില്ലെന്നായിരുന്നു ഇടതുപക്ഷവും പിണറായി വിജയനും ഇതുവരെ നടത്തിയ പ്രചരണമെന്നും എന്നാൽ പദ്ധതി യാഥാർത്ഥ്യമായപ്പോൾ അതിനെ വിമർശിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. പൂർണ്ണമായും ഇന്ത്യയിലാണ് വന്ദേഭാരത് നിർമ്മിച്ചിരിക്കുന്നതെന്നും ജപ്പാനിൽ നിന്നുമുള്ള ഇറക്കുമതിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സിൽവർലൈൻ ഇറക്കുമതിയിലൂടെ വലിയ അഴിമതിയാണ് പിണറായി സർക്കാർ ലക്ഷ്യം വെച്ചിരുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. കേന്ദ്ര സർക്കാർ എതിർത്തതോടെ അഴിമതി നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിൽവർലൈനിന്റെ പേരിൽ ഇതുവരെ ചിലവാക്കിയ 67 കോടി രൂപയുടെ നഷ്ടത്തിന് മുഖ്യമന്ത്രിയും സർക്കാരും ജനങ്ങളോട് മാപ്പു പറയണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments