തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ നടത്തുന്നത്. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുലർച്ചെ രാവിലെ 5.20-ന് യാത്ര ആരംഭിച്ചു. 50 മിനിറ്റിൽ ട്രെയിൻ കൊല്ലത്തെത്തി. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിന്‍റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കുന്നതിനായാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്.
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നീട്ടിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്ര മന്ത്രി വി മുരളീധരനും ചേർന്ന് സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വന്ദേഭാരതിന്‍റെ കേരളത്തിലെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.
വന്ദേഭാരത് ട്രെയിനിന്റെ ആദ്യ പരീക്ഷണയോട്ടം തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നടത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10- ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ എത്തിയത്.
Comments