തിരുവനന്തപുരം: പോസ്‌റ്റോഫീസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ സബ് പോസ്റ്റുമാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം പാളയംകുന്ന് പോസ്‌റ്റോഫീസിലാണ് സംഭവം. കൊല്ലം മുഖത്തല സ്വദേശി ആദർശാണ് അറസ്റ്റിലായത്. 12.35 ലക്ഷത്തിലധികം രൂപയുടെ തിരിമറിയാണ് ഇയാൾ നടത്തിയത്.
2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് തിരിമറി നടന്നത്. പോസ്‌റ്റോഫീസിൽ ഓപ്പണിംഗ് ബാലൻസുണ്ടായിരുന്ന തുകയും കസ്റ്റമേഴ്‌സ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതിയിലടച്ച തുകയും വർക്കല പോസ്‌റ്റോഫീസിൽ നിന്ന് ലഭിച്ച തുകയും ഉൾപ്പെടെ കൈവശപ്പെടുത്തിയെന്നാണ് കേസ്. ആറ്റിങ്ങൽ സബ് ഡിവിഷൻ ഇൻസ്‌പെക്ടർ സുഭാഷ് നടത്തിയ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്.
12,35,404 രൂപ 15 പൈസ തിരിച്ചടയ്‌ക്കാനുണ്ടെന്ന് കാണിച്ച് സബ് ഡിവിഷൻ ഇൻസ്പെക്ടർ അയിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. 17 ലക്ഷത്തിലധികം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. പിടിക്കപ്പെട്ടപ്പോൾ അഞ്ച് ലക്ഷത്തോളം രൂപ പോസ്‌റ്റോഫീസിൽ തിരിച്ചടച്ചു. ബാക്കി തുക തിരിച്ചടയ്‌ക്കാനുണ്ടെന്നാണ് പരാതി. 2022 നവംബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ആദർസ് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മുഖത്തലയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
Comments