ബെംഗളൂരു : കർണാടക പ്രീ യൂണിവേഴ്സിറ്റി പരീക്ഷയിൽ അഭിമാനമായി മുസ്ലീം പെൺകുട്ടി തബസ്സും ഷെയ്ക്ക് . കഴിഞ്ഞ ദിവസമാണ് പ്രീ യൂണിവേഴ്സിറ്റി ഫലങ്ങൾ വന്നത് . 600 മാർക്കിൽ 593 മാർക്കാണ് തബാസ്സുമിന് ലഭിച്ചത്.
ഇതിൽ ഹിന്ദി, സൈക്കോളജി, സോഷ്യോളജി എന്നിവയിൽ അവൾ 100 മാർക്കും നേടി . കർണാടകയിലെ ബെംഗളൂരുവിലെ എൻഎംകെആർവിയിലെ നാഗരത്നമ്മ മേദ കസ്തൂരിരംഗ സെട്ടി രാഷ്ട്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയാണ് തബസ്സും ഷെയ്ക്ക്.
“ഹിജാബിനെക്കാൾ വിദ്യാഭ്യാസം” തിരഞ്ഞെടുക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്.“ എന്നാണ് തന്റെ അക്കാദമിക് നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച തബസ്സും ഷെയ്ക്ക് പറഞ്ഞത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ്, ബുർഖ തുടങ്ങിയ മതപരമായ വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി കഴിഞ്ഞ വർഷം ശരിവെക്കുകയും വിദ്യാർത്ഥികളോട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡ്രസ് കോഡ് പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നിരവധി മുസ്ലീം വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരുന്നു, പലരും ഹിജാബും തൊപ്പിയും ധരിച്ച് ക്ലാസുകളിലേക്ക് പോയപ്പോൾ ചിലരാകട്ടെ പരീക്ഷ എഴുതുന്നത് പോലും ബഹിഷ്കരിച്ചു. എന്നാൽ , വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനും തുടർന്നുള്ള സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങൾക്കും അസ്വസ്ഥതകൾക്കുമപ്പുറം വിദ്യാഭ്യാസത്തിന് മുൻഗണന നൽകാനാണ് തബസ്സും ഷെയ്ക്ക് തീരുമാനിച്ചത് .
“ഞാൻ ഹിജാബ് ഉപേക്ഷിച്ച് എന്റെ വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ചു. വിദ്യാഭ്യാസത്തിനായി ഞങ്ങൾ കുറച്ച് ത്യാഗങ്ങൾ ചെയ്യേണ്ടിവരും, കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ എല്ലാ ദിവസവും ഹിജാബ് ധരിച്ചാണ് ഞാൻ എല്ലാ ക്ലാസുകളിലും പങ്കെടുത്തത്. പിന്നീട് പിതാവ് അബ്ദുൾ ഖൗം ഷെയ്ക്ക് “രാജ്യത്തെ നിയമം പാലിക്കേണ്ടത് പ്രധാനമാണ്. കുട്ടികൾക്ക് വിദ്യാഭ്യാസമാണ് കൂടുതൽ പ്രധാനം.” എന്ന് പറഞ്ഞിരുന്നു “ തബസ്സും ഷെയ്ക്ക് പറയുന്നു.
സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കുമെന്നും തബസ്സും പറഞ്ഞു . തന്റെ കോളേജ് കാമ്പസിൽ ഹിജാബ് ധരിക്കുകയും ക്ലാസുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് അത് നീക്കം ചെയ്യുകയും ചെയ്യും. ടോപ്പറായി എന്നറിഞ്ഞ് ദിവസം താൻ ഹിജാബ് ധരിച്ച് പ്രിൻസിപ്പലിനെ കണ്ടുവെന്നും ആരും തന്റെ തീരുമാനത്തെ എതിർത്തില്ലെന്നും തബസ്സും കൂട്ടിച്ചേർത്തു.
Comments