തൃശൂർ: പ്രധാനമന്ത്രിയുടെ യുവം 2023 പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി തൃശൂരിലെ ദിവ്യാംഗരായ രണ്ട് സഹോദരിമാർ. സ്വയം വരച്ച ഛായാചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിക്കണമെന്ന ആഗ്രഹവുമായാണ് സഹോദരിമാർ യാത്ര ആരംഭിച്ചിരിക്കുന്നത്. ഉണ്ണിമായയും സഹോദരി ഗോപികയുമാണ് പ്രധാനമന്ത്രിയെ കണുവാൻ കാത്തിരിക്കുന്നത്. യുവാക്കളെ ഒത്തു ചേർത്തുകൊണ്ട് കൊച്ചിയിൽ പ്രധാന മന്ത്രി പങ്കെടുക്കുന്ന യുവം 2023 എന്ന പരിപാടി സംസ്ഥാനത്ത് വളരെയധികം മാറ്റങ്ങളുണ്ടാക്കും എന്ന പ്രതീക്ഷയിലാണ് ഉണ്ണിമായയും സഹോദരി ഗോപികയും. കൊടുങ്ങല്ലൂർ മേത്തല സ്വദേശികളായ ഇരുവരും മോദി സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് മാറ്റങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്.
അരയ്‌ക്കു താഴെ തളർന്ന് നടക്കാൻ സാധിക്കാത്ത ദുഃഖത്തിനിടയിലും വെറുതെയിരിക്കാൻ ഇവർ തയ്യാറല്ല. ഉണ്ണിമായയും സഹോദരി ഗോപികയും വരുമാനം കണ്ടെത്തുന്നത് കരകൗശല നിർമാണത്തിലൂടെയും ഛായാചിത്ര രചനയിലൂടെയുമാണ്. ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ ഛായചിത്രം ഇവർ വരച്ചിരുന്നു. തങ്ങൾ വരച്ച ഛായാചിത്രം കൊച്ചിയിൽ നടക്കുന്ന യുവം 2023 പരിപാടിയുടെ വേദിയിൽവെച്ച് പ്രധാനമന്ത്രിയ്‌ക്ക് സമർപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. സാധരണക്കാർക്ക് ഗുണകരമാവുന്ന പദ്ധതികൾ ആവിഷ്‌കരിച്ച പ്രധാനമന്ത്രിയോടുള്ള ഇഷ്ടമാണ് ചിത്രം വരയ്‌ക്കുവാനുള്ള പ്രേരണയെന്നാണ് ഉണ്ണിമായയും ഗോപികയും പറയുന്നത്.
തങ്ങളുടെ വൈകല്യം ഒരു കുറവായി കണക്കിലെടുക്കാതെ വിസ്മയം തീർത്ത് മുന്നോട്ട് നീങ്ങുകയാണ് സഹോദരിമാർ. പഠനത്തോടൊപ്പം കോട്ടപ്പുറം രൂപതയുടെ കിഴിലുള്ള കിഡ്സിൽ കരകൗശല നിർമ്മാണ യൂണിറ്റിലെ ജോലിയും ഇരുവരും ചെയ്ത് വരുന്നു. തഴപായകൊണ്ടുള്ള ബാഗ്, ഫയൽ ഹോൾഡർ, കുളവാഴ കൊണ്ടുള്ള വിവിധ കരകൗശല വസ്തുക്കൾ എന്നിവയാണ് പ്രധാനമായും ഇവർ നിർമ്മിക്കുന്നത്. ഇവയൊക്കെ തങ്ങളുടെ സ്വന്തം ബ്രാൻഡിൽ വിപണനം നടത്തണം എന്നുള്ളതാണ് ഇരുവരുടെ സ്വപ്നം.
Comments