തൃശൂർ: പട്ടിപ്പറമ്പിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിക്കാനിടയായതിന് കാരണം രാസ സ്ഫോടനമെന്ന് റിപ്പോർട്ട്. പോലീസും ഫോറൻസിക് വിഭാഗവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൊബൈൽ ഫോണിൽ നിന്ന് തീ പടർന്നിട്ടില്ലെന്നതാണ് ഈ നിഗമനത്തിന് കാരണം. ഫോണിലെ ബാറ്ററി അമിതമായി ചൂടായി അതിലെ ലിഥിയം അതിയായ മർദ്ദത്തോടെ പുറത്തുവന്നത് അപകടമുണ്ടാക്കിയതെന്നാണ് സംശയിക്കുന്നത്.
തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ. കുട്ടി കട്ടിലിൽ കിടന്ന് മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തേടെ പൊട്ടിത്തറിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ മാതാപിതാക്കളുണ്ടായിരുന്നില്ല. സ്ഫോടനശബ്ദം കേട്ട് പ്രദേശവാസികളും മുത്തശ്ശിയും കുട്ടി കിടന്നിരുന്ന മുറിയിലെത്തിയപ്പോൾ മുഖം തകർന്നും വിരലുകൾ അറ്റുപോയ നിലയിലും രക്തം വാർന്ന് കട്ടിലിൽ കിടക്കുകയായിരുന്നു കുട്ടി. കിടന്നിരുന്ന കിടക്കയ്ക്കോ കട്ടിലിനോ കാര്യമായ നാശം സംഭവിച്ചിട്ടില്ല. തലയിണ കവറിൽ മാത്രം ദ്വാരമുണ്ടായിരുന്നു. മുത്തശ്ശി ഭക്ഷണമെടുക്കാൻ പോയ സമയത്തായിരുന്നു അപകടം.
കുട്ടി ഉപയോഗിച്ചിരുന്ന ഫോൺ ഏകദേശം മൂന്ന് വർഷം പഴക്കമുണ്ടായിരുന്നു.മൊബൈൽ ഫോൺ അധിക നേരം ഉപയോഗിച്ചതിനാൽ ബാറ്ററി അമിതമായി ചൂടായതാണ് പൊട്ടിത്തെറിയ്ക്ക് കാരണമെന്നതാണ് വിദഗ്ധരുടെ നിഗമനം. ഫോണും ശരീരാവശിഷ്ടങ്ങളും ഫോറൻസിക് വിദഗ്ധർ പരിശോധനയ്ക്ക് വിധേയമാക്കി.
Comments