പാലക്കാട്: വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ കേസെടുത്ത് ഷൊർണൂർ റെയിൽവേ പോലീസ്. യുവമോർച്ചയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനെത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്. വന്ദേ ഭാരതിന് ഷൊർണൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ വികെ ശ്രീകണ്ഠൻ എംപിയ്‌ക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പ്ലക്കാർഡുകളുമായി സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിൻ സ്‌റ്റേഷൻ വിടുന്നതിന് തൊട്ട് മുൻപാണ് നനഞ്ഞ കോച്ചിന് പുറത്ത് ചില പ്രവർത്തകർ ചിത്രങ്ങളൊട്ടിച്ചത്. ആർപിഎഫ് ഉടൻ തന്നെ ഇവ നീക്കം ചെയ്തു. ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചതോടെ എംപിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
പൊതുമുതൽ നശിപ്പിച്ചതിന് എംപിയ്‌ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഷൊർണൂർ ആർപിഎഫിന് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ ആരോ ഒട്ടിച്ച പോസ്റ്ററിന് തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ് വികെ ശ്രീകണ്ഠൻ എംപിയുടെ പ്രതികരണം. എംപി മാപ്പ് പറഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.
Comments