കോഴിക്കോട്: എലത്തൂർ ഭീകരാക്രമണം കേസിന്റെ അന്വേഷണ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയ്‌ക്ക് കൈമാറി. കേസ് ഡയറി ഉൾപ്പെടെയാണ് കൈമാറിയിരിക്കുന്നത്. എൻഐഎയുടെ കൊച്ചി യൂണിറ്റിൽ നിന്നെത്തിയ സംഘം അന്വേഷണ ചുമതലയിലുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി വിക്രമനിൽ നിന്നാണ് ഫയലുകൾ ഏറ്റെടുത്തിരിക്കുന്നത്. പ്രതിയായ ഷാറൂഖ് സെയ്ഫി, ഇയാളുടെ പിതാവ് ഫക്രുദ്ദീൻ, ബന്ധുക്കൾ, ആക്രമണത്തിൽ പൊള്ളലേറ്റ ട്രെയിൻ യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും ഇവയുടെ വീഡിയോയും ഉൾപ്പെടെയാണ് കൈമാറിയിരിക്കുന്നത്. കേസിൽ യുഎപിഎ ചുമത്തിയതോടെയാണ് എൻഐഎ കേസ് ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസമാണ് എലത്തൂർ ഭീകരാക്രമണത്തിൽ കേസ് എൻഐഎ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിഞ്ജാപനം പുറത്തു വിട്ടിരുന്നു. പ്രതിയ്‌ക്ക് സംസ്ഥാനത്തിന് പുറത്തുള്ള ബന്ധവും ഭീകരവാദ സ്വാധീനവും എൻഐഎ അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട് എൻഐഎ ഒരു പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. സംഭവത്തിൽ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പ്രതി ഷാറൂഖ് സെയ്ഫി റിമാന്റ് ചെയ്തിരിക്കുകയാണ്. കേസിന്റെ ഭീകരവാദ സ്വഭാവവും ഗൂഢാലോചനയും എൻഐഎ പരിശോധിക്കും. കേസ് ഏറ്റെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ പെട്രോളുമായെത്തിയ പ്രതി തീവെയ്‌ക്കുകയായിരുന്നു. ഡി2 കോച്ചിൽ നിന്ന് ഡി1 കോച്ചിലേക്ക് രണ്ട് പെട്രോൾ കുപ്പിയുമായി എത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ചീറ്റിക്കുകയായിരുന്നു. ഇതിന് പിന്നാലെ യാതൊരു പ്രകോപനവും കൂടാതെ തീയിട്ടതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്‌ട്രയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
Comments