ന്യൂഡൽഹി : പൂഞ്ച് ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യയിൽ നിന്ന് ഏത് നിമിഷവും മറ്റൊരു സർജിക്കൽ സ്ട്രൈക്ക് ഉണ്ടാവുമെന്ന ഭയത്തിലാണ് പാകിസ്താൻ എന്ന് പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത് . ഇന്ത്യയുടെ മറ്റൊരു സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ചോ വ്യോമാക്രമണത്തെക്കുറിച്ചോ ആണ് പാക് ജനത സംസാരിക്കുന്നതെന്നും അബ്ദുൾ ബാസിത് പറഞ്ഞു. ഈ വർഷം എസ്സിഒ യോഗത്തിന്റെയും ജി-20യുടെയും അധ്യക്ഷനായതിനാൽ ഇന്ത്യ ഇപ്പോൾ അങ്ങനെ ചെയ്യുമെന്ന് താൻ കരുതുന്നില്ല . എന്നാൽ നമ്മൾ എവിടെയാണ് നിൽക്കുന്നതെന്ന് ഇന്ത്യക്ക് അറിയാം- ബാസിത് പറയുന്നു.
ഇതിനിടെ അബ്ദുൾ ബാസിത്തും ഭീകരാക്രമണത്തെ ന്യായീകരിക്കാൻ ശ്രമിച്ചു. ആക്രമണം നടത്തിയത് ആരായാലും, അത് മുജാഹിദുകളായാലും ആരായാലും, അവർ ലക്ഷ്യം വച്ചത് സൈന്യത്തെയാണെന്നും സാധാരണക്കാരെയല്ലെന്നും അബ്ദുൾ ബാസിത്ത് പറഞ്ഞു. അവർ ന്യായമായ സമരത്തിലാണ്. അന്താരാഷ്ട്ര നിയമങ്ങളും ഇതിന് അനുമതി നൽകുന്നുണ്ടെന്നും അബ്ദുൾ ബാസിത്ത് പറഞ്ഞു
കഴിഞ്ഞ ആഴ്ച ഉണ്ടായ പൂഞ്ച് ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്.പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളതാണ് പിഎഎഫ്എഫ്. ഭീകരസംഘടനയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദിന്റെ കൊല്ലപ്പെട്ട കമാൻഡർ സാക്കിർ മൂസയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഇത്. അടുത്തിടെ നടന്ന പല ഭീകരാക്രമണങ്ങളിലും അതിന്റെ പേര് ഉയർന്നുവന്നിട്ടുണ്ട്.
Comments