തിരുവനന്തപുരം: ദി കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിലെ മതനിരപേക്ഷതയിൽ വിഷം കലക്കാനാണ് സിനിമ കൊണ്ടുദ്ദേശിക്കുന്നതെന്ന് സിപിഎം നേതാവ് പറഞ്ഞു. ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർഎസ്എസാണെന്നും കേരളസ്റ്റോറി എന്ന സിനിമയ്ക്ക് പിന്നിൽ വർഗീയ അജണ്ടയാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.
കേരളത്തെ അപകടകരമായ ഒരു തലത്തിലേക്ക് നീക്കാൻ വേണ്ടിയുള്ള ശ്രമമാണ് ഈ സിനിമ. മതസ്പർദ്ദയ്ക്ക് കാരണമാകുന്ന പ്രസംഗമോ നിലപാടോ സ്വീകരിക്കരുതെന്നാണ് സുപ്രീം കോടതിയുടെ ആഹ്വാനം. കേരളാ സ്റ്റോറി എന്ന സിനിമ വർഗീയ കലാപത്തിലേക്ക് നയിക്കുന്നതാണ്. സംസ്ഥാനത്തെ ആരോഗ്യപരമായ ജീവിതത്തിന് ഗുണം ചെയ്യുന്ന ഒന്നല്ല കേരളാ സ്റ്റോറിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം സിനിമ കണ്ടതിന് ശേഷം വേണം വിമർശിക്കാൻ എന്നുള്ള നിലപാടാണ് സംവിധായകൻ സുദീപ്തോ സെൻ സ്വീകരിച്ചത്. എന്നാൽ സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. വിദ്വേഷ പ്രചാരണമാണ് സിനിമയിലൂടെ സംഭവിക്കുന്നതെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാർ നടത്തുന്നതാണിതെന്നും പിണറായി വിജയൻ ആരോപിച്ചു.
Comments