ബെംഗളൂരു: ഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിലൂടെ കർണാടകയിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ബിജെപി ഒരിക്കൽകൂടി തെളിയിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലുടനീളം അരക്ഷിതാവസ്ഥ സൃഷ്ടിച്ച പിഎഫ്‌ഐയെ നിരോധിച്ചു. 92-ഓളം പിഎഫ്‌ഐ ഭീകരരെ അറസ്റ്റ് ചെയ്തുകൊണ്ട് ബിജെപി സംസ്ഥാനത്തെ ജനങ്ങളെ സുരക്ഷിതരാക്കി. ഭരണഘടനാ വിരുദ്ധമായ മുസ്ലിം സംവരണം ഇല്ലാതാക്കിയെന്നും അമിത്ഷാ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർണാടകയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കവെയായിരുന്നു അമിത് ഷായുടെ പരാമർശം.
ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണം ഒഴിവാക്കി, പകരം എസ് സി, എസ് ടി, വൊക്കലിഗ, ലിംഗായത്ത് എന്നീ വിഭാഗങ്ങളുടെ സംവരണത്തിനായി ബിജെപി അധിക വ്യവസ്ഥകൾ ഏർപ്പെടുത്തിയതും അമിത് ഷാ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കർണാടകയിലെ വികസനത്തിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ വീണ്ടും എടിഎം ആക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടകയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം കാര്യക്ഷമമായാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്ധ്യ-കർണാടകയിൽ വരൾച്ചബാധിത പ്രദേശത്ത് ജലസേചന സൗകര്യം ഉറപ്പാക്കാനായി 2023-24 ലെ കേന്ദ്ര ബജറ്റിൽ 5300 കോടി രൂപ വകയിരുത്തി. തുമകുരു-ചിത്രദുർഗ-ദാവൻഗരെ റെയിൽ വേ പദ്ധതിക്കായി 220 കോടിരൂപയും വകയിരുത്തിട്ടുണ്ട്. കടൂർ -ചിക്കമംഗളൂരു-ബേലൂർ റെയിൽവേ ലൈൻ പദ്ധതി ഏറ്റെടുത്തു. ശിവമൊഗ്ഗ- തിരുപ്പതി- ചെന്നൈ റെയിൽ പദ്ധതി പുനരാരംഭിച്ചു. 325 കോടിരൂപ ചിലവഴിച്ച് ചിക്കമംഗളൂരുവിൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചതും അമിത് ഷാ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി 158 കോടി രൂപയുടെ ആശുപത്രിയും ചിത്രദുർഗയിലെ മെഡിക്കൽ കോളേജിന് 500 കോടിയും അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അമിത് ഷാ പങ്കെടുത്ത ഗുബ്ബി, തിപ്റ്റൂർ, റാണെബെന്നൂർ, ശിവമൊഗ്ഗ റോഡ്ഷോകളിൽ വൻ ജനപങ്കാളിത്തമാണ് കാണാൻ സാധിച്ചത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വികസനം മുൻനിർത്തിയുള്ള വൻ പ്രചരണമാണ് ബിജെപി നടത്തുന്നത്.
Comments