പട്ന: ബിഹാർ പോലീസ് ആറു മാസം മുമ്പ് മരിച്ചതായി പ്രഖ്യാപിച്ചയാൾ മുഖ്യമന്ത്രി നിതീഷ് കുമാറിനും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചു. 30 കാരനായ സോനു കുമാർ ശ്രീവാസ്തവയാണ് കത്തയച്ചത്. ആറുമാസം മുമ്പാണ് ഡിയോറിയ ഗ്രാമത്തിൽ നിന്ന് സോനുവിനെ കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത് സാധനങ്ങൾ വാങ്ങാൻ പോയ സോനു പിന്നീട് വീട്ടിലേയ്‌ക്ക് തിരിച്ചെത്തിയില്ലെന്നാണ്. പിന്നീട് ഗ്രാമത്തിൽ കണ്ടെത്തിയ മൃതദേഹം സോനുവിന്റേതാണെന്ന് പിതാവും മറ്റ് ബന്ധുക്കളും സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് സോനുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന രീതിയിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തു.
ഇതിന് ശേഷം ആറുമാസം കഴിഞ്ഞപ്പോഴാണ് സോനു മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്. പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാൻ വേണ്ടി ഒളിച്ചോടുകയായിരുന്നുവെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. തെളിവിനുവേണ്ടി ഇയാൾ വിവാഹ ഫോട്ടോയും കത്തിൽ ചേർത്തിട്ടുണ്ട്. സാധനങ്ങൾ വാങ്ങാൻ എന്നു പറഞ്ഞാണ് 50,000 രൂപയുമായി വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർന്ന് താൻ ഒളിച്ചോടി പ്രണയിച്ച യുവതിയെ വിവാഹം കഴിച്ചു. ഇപ്പോൾ ഗാസിയാബാദിൽ ഭാര്യയോടൊപ്പം കഴിയുകയാണ്. എന്നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പറയുന്നത് തെറ്റാണെന്നുമാണ് സോനു കത്തിൽ പറഞ്ഞത്.
Comments