കോഴിക്കോട്: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിക്ക് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമെന്ന് സംശയം. വി പി എൻ ഉപയോഗിച്ച് പ്രതി നടത്തിയ അജ്ഞാത ഇൻ്റർനെറ്റ് കോളുകളും പരിശോധിക്കുന്നു. കസ്റ്റഡി കാലാവധി നീട്ടാനുള്ള എൻഐഎയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
ഷാരൂഖ് സെയ്ഫിക്ക് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നും, ഇതിൽ ഏതെങ്കിലും സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നോയെന്നുമാണ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്. വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ ഉപയോഗിച്ചായിരുന്നു പ്രതിയുടെ ഇൻ്റർനെറ്റ് ഉപയോഗങ്ങൾ. അതുകൊണ്ടു തന്നെ ഷാരുഖ് ആരുമായിട്ടെല്ലാമാണ് ഇൻ്റർനെറ്റിൽ ബന്ധപ്പെട്ടിരുന്നതെന്നും, തിരികെ ആരെല്ലാം ആശയ വിനിമയങ്ങൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്താനാണ് എൻഐഎ ശ്രമിക്കുന്നത്.
ഷാരൂഖ് സെയ്ഫിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ മിറർ കോപ്പികൾ എൻഐഎ പരിശോധിച്ചിരുന്നു. ദുരൂഹത വർദ്ധിപ്പിക്കുന്നതാണ് പ്രതിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ഇടപെടലുകളും. വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ ദുരൂഹതകളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് എൻ ഐ കരുതുന്നത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ തന്നെ പുതിയ ചില വിവരങ്ങൾ കൂടി ഷാരൂഖ് സെയ്ഫിയിൽ നിന്ന് എൻഐഎയ്‌ക്ക് ലഭിച്ചിരുന്നു.
ഉപഭോക്താവിന്റെ വിവരങ്ങൾ രഹസ്യമാക്കി വയ്‌ക്കുനതാണ് വിപിഎൻ സേവനങ്ങൾ. ഗൂഗിൾ അടക്കമുള്ളവൻകിട വെബ് സൈറ്റുകളുടെ ട്രാക്കിംഗിൽ നിന്ന് ഒഴിഞ്ഞു മാറാനും, മറ്റ് രാജ്യങ്ങൾ ബ്ലോക്ക് ചെയ്ത വീഡിയോകൾ വെബ് സൈറ്റുകൾ എന്നിവ തുറക്കാനും വിപിഎൻ ഉപയോഗിക്കുന്നുണ്ട്. ഇൻറർനെറ്റ് നിയമങ്ങൾ ബ്ലോക്ക് ചെയ്ത് അനധികൃത പ്രവർത്തനങ്ങൾ നടത്താൻ രാജ്യ വിരുദ്ധ ശക്തികൾ വ്യാപകമായി വിപിഎൻ ഉപയോഗിക്കാറുണ്ട്.
Comments