പാലക്കാട് : പാലക്കാട് ഒലവകോടിൽ ഗൃഹനാഥനെ കുത്തിവീഴ്‌ത്തിയകേസിൽ രണ്ട് ട്രാൻസ്‌ജെൻഡറുകളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് വാടകയ്‌ക്കു താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോൾ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്. ഒലവക്കോട് സ്വദേശി സെന്തിൽകുമാറിനെയാണ് കുത്തിവീഴ്‌ത്തിയത്. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമുണ്ടായത്. വൃന്ദയും ജോമോളെയും രാത്രിയിൽ വീടിന് സമീപമുള്ള വഴിയിൽ സംശയാസ്പദമായി കണ്ടിരുന്നു. തുടർന്ന് സെന്തിൽ കൂമാർ ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതരായ ഇരുവരും സെന്തിൽ കുമാറിനെ ക്രൂരമായി മർദ്ദിക്കുകയും അടിച്ച് വീഴ്‌ത്തുകയായിരുന്നു. ഇതിനിടയിൽ വൃന്ദ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സെന്തിൽ കുമാറിനെ കുത്തി വീഴ്‌ത്തി. ആക്രമണത്തിൽ സെന്തിൽ കുമാറിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റതിനാൽ പരുക്ക് ഗുരുതരമായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. സെന്തിൽകുമാറിന്റെ അപകടനില തരണം ചെയ്തിട്ടില്ല.
ആക്രമണത്തിന് പിന്നാലെ വൃന്ദ ട്രെയിൻ മാർഗം ഒലവക്കോടിന് കടന്നെങ്കിലും ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് പിന്തുടർന്നു. കൊല്ലത്ത് നിന്നാണ് വൃന്ദയെ പോലീസ് പിടികൂടിയത്. പിടിയിലായ ട്രാൻസ്‌ജെൻഡറുകൾ സമാനമായ ആക്രമണകേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Comments