തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്ന് സതീശൻ പറഞ്ഞു. ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൊലപാതകവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്ജ്.
കൊട്ടാരക്കരയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ സുരക്ഷ വീഴ്ച മറയ്‌ക്കാൻ വിചിത്ര വാദവുമായാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് എത്തിയത്. കൊല്ലപ്പെട്ട ഡോ. വന്ദനയ്‌ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ല എന്നാണ് മന്ത്രിയുടെ വാദം. ആശുപത്രിയിൽ വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നുവെന്നും ആക്രമണം ഉണ്ടായപ്പോൾ കുട്ടി ഭയന്നതാണ് കാരണമെന്നും വീണാ ജോർജ്ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പോലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവർത്തകരും സി.എം.ഒ അടക്കമുള്ളവരും സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്ഡ് അല്ല’.
‘ആക്രമണം ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ അക്രമിക്കപ്പെട്ടതാണ്’-എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യവകുപ്പും പോലീസും സർക്കാരും തങ്ങളുടെ വീഴ്ച മറച്ചുവെയ്‌ക്കാൻ ശ്രമിക്കുകയാണ്. ഈ പരാമർശമാണ് വിവാദമായത്. ഡോക്ടർ വന്ദനദാസിന്റെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രംഗത്തെത്തി. അതേസമയം, ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.
Comments