കൊല്ലം: പ്രതിഷേധത്തിന്റെ മുൾ മുനയിലായിരുന്നു ഇന്നലെ കൊല്ലം ഗവ.മെഡിക്കൽ കോളേജ്. യുവ ഡോക്ടർ വന്ദനയെ കുത്തികൊലപ്പെടുത്തിയ പ്രതി സന്ദീപിനെ ചികിത്സയാക്കായി എത്തിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞതോടെ ഡോക്ടർമാരും വിദ്യാർത്ഥികളും അത്യാഹിത വിഭാഗത്തിലേക്ക് പ്രകോപിതരായാണ് ഒഴുകിയെത്തിയത്. രാവിലെ 8.30-നാണ് സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്.
പ്രതിയെ പുറത്തിറക്കാൻ അനുവദിക്കാതെ വിദ്യാർത്ഥികൾ കവാടം സ്തംഭിപ്പിച്ച് രോഷാകുലരായി മുദ്രാവാക്യം വിളിച്ചു. സമയം കഴിയുന്തോറും പ്രതിഷേധത്തിൽ ആളുകളുടെ എണ്ണവും വർദ്ധിച്ചു വരികയായിരുന്നു. പ്രതിഷേധം കൂടുതൽ ശക്തമായതോടെ ചാത്തന്നൂർ എസിപി ഗോപകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ കോളേജിലെത്തി.
ഇതിനിടയിൽ പ്രതി വീണ്ടും അക്രമാസക്തനായതോടെ വിലങ്ങണിയിച്ച് കൈകൾ കെട്ടിയിട്ട് സ്‌ട്രെച്ചറിൽ കിടത്തി. പ്രതി ഈ സമയം പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നുണ്ടായിരുന്നു. മെഡിക്കൽ ബോർഡ് ചേർന്ന് പ്രതിയെ തിരുവനന്തപുരത്തേക്ക് റഫർ ചെയ്യാൻ തീരുമാനിയ്‌ക്കുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും പുറത്ത് വിടാൻ സമ്മതിയ്‌ക്കാതെ വിദ്യാർത്ഥികൾ പ്രതിഷേധം തുടർന്നു.
ഹൗസ് സർജൻ അസോസിയേഷൻ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുമായി പോലീസ് നിരവധി തവണ ചർച്ച നടത്തി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് ജാമ്യത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും എസിപി ഉറപ്പ് നൽകി. ഇതിന് ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞ് 12.15-ഓടുകൂടിയാണ് പ്രതിയെ ഇവിടെ നിന്നും കൊണ്ടു പോയത്. ശക്തമായ ഉന്തും തള്ളിനും ഇടയിലൂടെ വളരെ പ്രയാസപ്പെട്ടാണ് പ്രതിയെ ആംബുലൻസിൽ കയറ്റിയത്.
Comments