തിരുവനന്തപുരം: യുവ ഡോക്ടർ വന്ദനാദാസ് ഡ്യൂട്ടിക്കിടയിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിയ്‌ക്ക് തീരുമാനം. അക്രമികൾക്കെതിരായി കടുത്ത ശിക്ഷയ്‌ക്കുള്ള ഭേദഗതി ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമാകും. പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിയ്‌ക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനം.
മൂന്ന് മുതൽ പത്ത് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കുന്ന നിയമഭേദഗതിയാണ് ആലോചനയിൽ ഉള്ളത്. നിലവിൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് നിയമത്തിലുള്ളത്. ഇന്നലെ മുഖ്യമന്ത്രിയെ കണ്ട ഐഎംഎ, കെജിഒഎംഎ ഭാരവാഹികൾ ഉന്നയിച്ചിരുന്ന ആവശ്യങ്ങളും ഇതുതന്നെയായിരുന്നു. 2012-ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. നിലവിലെ നിയമത്തിൽ ആരോഗ്യസ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിലും മാറ്റം വരുത്തും. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുടെ ചർച്ചയ്‌ക്ക് ശേഷം ഭേദഗതി നിർദ്ദേശങ്ങൾ ഉടൻ സമർപ്പിയ്‌ക്കും. ആരോഗ്യ സർവകലാശാല, ഡോക്ടർമാരുടെയും വിദ്യാർ്ത്ഥികളുടെയും സംഘടനകൾ എന്നിവരുടെ നിർദേശങ്ങളും പരിഗണനയിലുണ്ട്.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്‌ക്ക് ആരോഗ്യ, ആഭ്യന്തരവകുപ്പുകൽ സംയുക്ത നടപടി സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സുരക്ഷ ശക്തിപ്പെടുത്തണം. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവിടങ്ങളിലാണ് പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിയ്‌ക്കുക. എസ്‌ഐ, എഎസ്‌ഐ, സിപിഒ എന്നിവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കും. മറ്റ് ആശുപത്രികളിൽ പോലീസ് സദാ നിരീക്ഷണം നടത്തും.
പ്രധാനമായും മാറ്റങ്ങൾ വരുത്തുന്നത്…
ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ എല്ലാ ആശുപത്രികളിലും
ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം
ആറ് മാസത്തിൽ ഒരിക്കൽ സുരക്ഷ ഓഡിറ്റ് നടത്തണം
ആരോഗ്യ, ആഭ്യന്തര വകുപ്പുകൾ ഇത് നിർവഹിക്കണം
സുരക്ഷാ സംവിധാനങ്ങൾക്ക് ജില്ലാ കളക്ടറുടെ മേൽനോട്ടം
സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്ടർമാരെ നിയമിക്കുന്നത് പരിശോധിയ്‌ക്കും
പ്രതികളെയും അക്രമ സ്വഭാവമുള്ളവരെയും കൊണ്ടുപോകുമ്പോൾ പോലീസ് സുരക്ഷ ഏർപ്പെടുത്തും
കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വ്ന്ദന ദാസിന്റെ പേര് നൽകും. ഇതിനായി ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
Comments