കൊല്ലം: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഒന്ന് ആണ് ഇന്ന് അപേക്ഷ പരിഗണിയ്‌ക്കുക. പ്രതിയെ ഇന്ന് രാവിലെ 11-ന് ഹാജരാക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ ജയിൽ അധികൃതർക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസിൽ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ നാല് ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. റിമാൻഡിൽ കഴിയുന്ന സന്ദീപിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. സന്ദീപിനെതിരെ പരമാവധി തെളിവുകൾ പോലീസ് ഇതിനോടകം തന്നെ ശേഖരിച്ചു കഴിഞ്ഞു. സന്ദീപിന്റെ ശാരീരിക, മാനസിക നിലയെക്കുറിച്ച് പരിശോധിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കും. സന്ദീപിന്റെ മൊബൈൽ ഫോൺ പോലീസ് കോടതിയ്‌ക്ക് കൈമാറി. കോടതി അനുമതിയോടെ ഫോൺ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം ഡോ.വന്ദന ദാസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് ഡോ.വന്ദന ദാസിന്റെ മരണകാരണം. ഡോക്ടർ വന്ദനയുടെ ശരീരത്തിൽ 17 മുറിവുകളാണ് ഉണ്ടായിരുന്നത്. ഇതിൽ നാല് മുറിവുകൾ ആഴത്തിലുള്ളതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മുറിവുകൾ ഏറെയും മുതുകിലായിരുന്നു. ഫോറൻസിക് സർജൻ ഡോ കെ വത്സലയാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. റിപ്പോർട്ട് ഇന്നലെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി.
Comments