ഭുവനേശ്വർ: ഒഡീഷയിലെ സോനൊപൂരിൽ ഈനാംപേച്ചികളെ പിടികൂടി വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വനത്തിൽ അതിക്രമിച്ച് കയറുകയും വന്യജീവികളെ പിടികൂടി കച്ചവടം നടത്തുകയും ചെയ്യുന്ന പ്രതികളെയാണ് എസ്ടിഎഫ് സംഘം അറസ്റ്റ് ചെയ്തത്. ബേദബ്യാസ ധാരുവ (41), നബദീപ് ധാരുവ (29) എന്നിവരാണ് അറസ്റ്റിലായത്. ഏഴും മൂന്നും കിലോ ഭാരമുള്ള രണ്ട് ഈനാംപേച്ചികളാണ് എസ്ടിഎഫ് പ്രതികളിൽ നിന്നും പിടികൂടിയത്.
സോനേപൂരിൽ വന്യജീവികളെ പിടികൂടി കച്ചവടം നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പ്രദേശത്ത് പരിശോധന നടത്തിയത്. സോനേപൂർ ജില്ലയിലെ നാച്ചിപുരയ്‌ക്കും സമീപ പ്രദേശത്തും സംഘം തിരച്ചിൽ നടത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഈനാംപേച്ചികളെ സോനൊപൂർ ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളാണിവ. പ്രതികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments