ദിസ്പൂർ: സംസ്ഥാനത്തെ 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മദ്രസ നടത്തിപ്പുകാരും ബിജെപി നേതാക്കളും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായും അദ്ദേഹം അറിയിച്ചു. മൂന്നൂറോളം മദ്രസകൾ കൂടി അടച്ചുപൂട്ടാൻ ചർച്ചയിൽ ധാരണയായി. അസം പോലീസും ക്വാമി ഓർഗനൈസേഷനുകളും തമ്മിലുണ്ടായ ചർച്ചയുടെ ഫലമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ സംസ്ഥാനത്തെ 600 മദ്രസകൾ അടച്ചുപൂട്ടുകയാണെന്ന് ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചിരുന്നു. ”ഇതുവരെ 600 മദ്രസകൾ അടച്ചുപൂട്ടി. സംസ്ഥാനത്തെ എല്ലാ മദ്രസകളും അടച്ചുപൂട്ടുകയാണ് ലക്ഷ്യം. കാരണം സംസ്ഥാനത്തിന് മദ്രസകളല്ല ആവശ്യം. ഇവിടെ സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റികളും ഉയരണം.” ഇതായിരുന്നു അസം മുഖ്യമന്ത്രി കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചത്. കർണാടകയിലെ ബെലഗാവിയിൽ ബിജെപിയുടെ വിജയ് സങ്കൽപ് യാത്രയെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
2020-ലായിരുന്നു മദ്രസകൾക്കെതിരായ നിയമം അസമിൽ നിയമവിധേയമായത്. ഇതുപ്രകാരം സംസ്ഥാനത്തെ എല്ലാ മദ്രസകളും പൊതുവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സാധാരണ സ്‌കൂളുകളാക്കി മാറ്റണമെന്നാണ് ഉത്തരവ്. 2023 ജനുവരിയിൽ എടുത്ത കണക്ക് പ്രകാരം അസമിൽ രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ 3,000 മദ്രസകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
Comments