കോഴിക്കോട്: എലത്തൂർ ഭീകരാക്രണത്തിന്റെ പോലീസ് അന്വേഷണത്തിൽ ദുരൂഹത. പ്രതിയായ ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിക്കുന്നതിനിടയ്‌ക്ക് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി കാസർകോട് ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി സിഎ അബ്ദുൾ റഹീമിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. എന്നാൽ കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.
ഡിവൈഎസ്പി നൽകിയ പരാതിയിൽ ചേവായൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാദ്ധ്യമ പ്രവർത്തകരെ ചോദ്യം ചെയ്തതും, ഐജിപി വിജയനെ സസ്പെൻഡ് ചെയ്തതും പോലീസ് വീഴ്ച മറച്ചു വെയ്‌ക്കാനാണെന്നാണ് ഉയരുന്ന ആരോപണം.
അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാദ്ധ്യമ പ്രവർത്തകരെ കോഴിക്കോട് വിളിച്ചു വരുത്തി ചോദ്യം ചെയ്ത കാര്യവും പോലീസ് മറച്ചുവെച്ചു. എന്താണ് മാദ്ധ്യമപ്രവർത്തകർ ചെയ്ത കുറ്റമെന്നോ, ഇവരുടെ മൊബൈൽ ഫോൺ പിടിച്ചു വെച്ചിരിക്കുന്നത് എന്തിനെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 5-ന് നടന്ന സംഭവത്തിൽ ഏപ്രിൽ 30-ന് ഡിവൈഎസ്പി പരാതി നൽകാനുണ്ടായ കാരണം വ്യക്തമല്ല.
ഏപ്രിൽ 5-ന് ഭട്കറിനും ഉടുപ്പിയ്‌ക്കും ഇടയിലുള്ള പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ വധിക്കാൻ ശ്രമിച്ചു എന്നത് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പ്രതികളെ പിടികൂടുന്നതിന് കാലതാമസം നേരിടുന്നത് എന്ത് കൊണ്ടാണെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഡിവൈഎസ്പിയുടെ ബന്ധുവിന്റെ സ്വകാര്യ വാഹനത്തിൽ പ്രതിയെ എത്തിച്ചതും, വേണ്ടത്ര പോലീസ് സന്നാഹം ഏർപ്പെടുത്താതും പോലീസിനുള്ളിൽ തന്നെ ചർച്ചയായിട്ടുണ്ട്.
Comments