തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് ഒരു ലക്ഷം രൂപ പ്രതിമാസം ഓണറേറിയം നൽകാമെന്ന് ധനകാര്യവകുപ്പ്. ഇത് സംബന്ധിച്ച നിർദ്ദേശം ധനവകുപ്പ് സംസ്ഥാന സർക്കാരിന് നൽകി. ഓണറേറിയം ലഭിച്ചാലും കെ.വി.തോമസിന് എംപി പെൻഷൻ വാങ്ങുന്നതിനു തടസമുണ്ടാകില്ല.
കോൺഗ്രസിൽനിന്ന് പുറത്താക്കിയ കെ.വി.തോമസിനെ പിണറായി സർക്കാർ ക്യാബിനറ്റ് റാങ്ക് നൽകിയാണ് സ്വാഗതം ചെയ്തത്. ജനുവരി 18 ലെ മന്ത്രിസഭാ യോഗമാണു കെ.വി.തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയനമം നൽകിയത്. ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ.വി.തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓണറേറിയം നൽകാനുള്ള നിർദ്ദേശം ധനവകുപ്പ് നൽകിയത്. ഡൽഹി കേരള ഹൗസിലാണ് കെ.വി.തോമസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്.
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണു കെ.വി.തോമസ് പാർട്ടിയുമായി അകലുന്നത്. കോൺഗ്രസ് വിലക്കു ലംഘിച്ചാണ് കെ വി തോമസ് കണ്ണൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. തുടർന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ തോമസ് പങ്കെടുത്തതൊടെ കോൺഗ്രസിൽനിന്നു പുറത്തായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി എ. സമ്പത്തായിരുന്നു ഡൽഹിയിലെ പ്രത്യേക പ്രതിനിധി. അന്ന് അടിസ്ഥാന ശമ്പളം, ഡിഎ, ഡൽഹി അലവൻസ് ഉൾപ്പെടെ 92,423 രൂപയായിരുന്നു പ്രതിമാസ ശമ്പളം.
Comments