ബെയ്ജിങ്: ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ അത്യാർത്തി മൂത്ത് അമിത ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്‌ക്ക് നൽകേണ്ടി വന്നത് 45,000 യുവാൻ പിഴ. അതായത് 5,39,000 ഇന്ത്യൻ രൂപ. ഗുയിഷോ പ്രവിശ്യയിലെ ഒരു ബുഫേ റസ്റ്റോറന്റിലാണ് സംഭവം നടന്നത്.
കഴിഞ്ഞ വർഷം മുതൽ പതിവായി യുവതി പ്രവിശ്യയിലെ ഒരു റെസ്റ്റോറന്റ് സന്ദർശിച്ചിരുന്നു. അത്യാർത്തി കാരണം അമിതമായി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നതായിരുന്നു ഇവരുടെ രീതി. ഓരോ തവണ റെസ്റ്റോറന്റിൽ എത്തുമ്പോഴും ഏകദേശം 10,000 യുവാൻ (ഒന്നേകാൽ ലക്ഷം) വിലമതിക്കുന്ന ഭക്ഷണമാണ് യുവതി ഓർഡർ ചെയ്ത് കഴിച്ചിരുന്നത്. സ്വീറ്റ് ചെമ്മീൻ, സാൽമൺ, ഗോസ് ലിവർ തുടങ്ങിയ വിലയേറിയ ഭക്ഷണ വിഭവങ്ങളാണ് അവർ ഓർഡർ ചെയ്തിരുന്നതെന്ന് റെസ്റ്റോറന്റ ഉടമ പറഞ്ഞു. കൂടാതെ, മിച്ചം വരുന്ന ഭക്ഷണം ബാഗിലാക്കി കൊണ്ടുപോകാനും ഇവർ ശ്രമിച്ചിരുന്നു.
യുവതിക്ക് കഴിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഓർഡർ ചെയ്ത് ഭക്ഷണം പാക്ക് ചെയ്ത് കൊണ്ടുപോകുന്നത് കണ്ടപ്പോൾ അക്കാര്യം റെസ്റ്റോറന്റ് അധികൃതർ തിരക്കി. ഭക്ഷണം പാഴാകാതിരിക്കാൻ കൊണ്ടുപോകുന്നതാണെന്നാണ് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ റെസ്റ്റോറന്റ് ജീവനക്കാരോട് യുവതി പറഞ്ഞത്. എന്നാൽ ഭക്ഷണം പാഴാകാതിരിക്കാൻ എന്ന വ്യാജേന യുവതി ഇത് നിരവധി തവണ ആവർത്തിച്ചതോടെ ഏകദേശം 45,000 യുവാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെസ്റ്റോറന്റ് കേസ് ഫയൽ ചെയ്യുകയായിരുന്നു.
രാജ്യത്തെ ഹോട്ടലുകളിൽ 100 ഗ്രാമിൽ കൂടുതൽ ഭക്ഷണം പാഴാക്കുകയോ അല്ലെങ്കിൽ വീട്ടിൽ കൊണ്ടുപോകുകയോ ആണെങ്കിൽ മെനു വില അനുസരിച്ചുളള പണം നൽകേണ്ടതുണ്ട്. ഇക്കാര്യം വ്യക്തമാക്കി റെസ്റ്റോറന്റിലെ എല്ലാ ടേബിളിലും ബോർഡ് വെച്ചിട്ടുണ്ട്. എന്നാൽ യുവതി ഇതനുസരിക്കാതെ ബാക്കി വന്ന ഭക്ഷണം ആരും കാണാതെ ബാഗിലാക്കി സ്ഥലം വിടുകയായിരുന്നു പതിവ്. ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് റെസ്റ്റോറന്റ് ജീവനക്കാർ അറിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കഴിഞ്ഞ വർഷം മുതൽ ഈ സ്ത്രീ ഒരു ഡസനിലധികം റെസ്റ്റോറന്റുകൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.
Comments