കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് അസിസ്റ്റന്റിൽ നിന്ന് പിടിച്ചെടുത്തത് 1.5 കോടി രൂപയും 17 കിലോ നാണയങ്ങളും. അദാലത്ത് പരിസരത്ത് നിന്നാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാർ കൈക്കൂലി വാങ്ങിയത്. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് നിന്ന് പണവും നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.5 കോടി രൂപയാണ് കണ്ടെടുത്തത്. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിൽ നിന്ന് 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ നിക്ഷേപ രേഖകളും 17 കിലോ നാണയങ്ങളും ബാങ്ക് അക്കൗണ്ടിൽ 25 ലക്ഷം രൂപയും കണ്ടെത്തി.
അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും നാണയങ്ങളായിരുന്നു കൂടുതലായും ഉണ്ടായിരുന്നത്. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ് സുരേഷ് കുമാർ. വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാർ വിജിലൻസിന്റെ പിടിയിലായത്. മന്ത്രി കെ.കൃഷ്ണൻകുട്ടി, എൻ.ഷംസുദ്ദീൻ എംഎൽഎ, കലക്ടർ ഡോ.എസ്.ചിത്ര, സബ് കലക്ടർ ഡി.ധർമലശ്രീ തുടങ്ങിയവർ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ് ഓഡിറ്റോറിയത്തിൽ കരുതലും കൈത്താങ്ങും അദാലത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പുറത്ത് കൈക്കൂലി കേസിൽ സുരേഷ് കുമാർ പിടിയിലായത്.
മഞ്ചേരി സ്വദേശി ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി നേരത്തെ അപേക്ഷ നൽകിയിരുന്നു. തുടർന്ന് വില്ലേജ് ഓഫിസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ കൈവശമാണെന്നറിഞ്ഞു. സുരേഷ് കുമാറിന്റെ ഫോണിൽ വിളിച്ചപ്പോൾ 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുമായി മണ്ണാർക്കാട് താലൂക്ക് റവന്യൂ അദാലത്ത് നടക്കുന്ന എംഇഎസ് കോളേജിൽ എത്താനാണ് സുരേഷ് ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസിനെ അറിയിക്കുകയായിരുന്നു. മണ്ണാർക്കാട് എംഇഎസ് കോളജിന് സമീപത്ത് നിന്ന് സുരേഷ് 2500 രൂപ കൈക്കൂലി ബാബുവിന്റെ കൈയ്യിൽ നിന്ന് വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം പ്രതിയെ പിടികൂടിയത്.
Comments