തിരുവനന്തപുരം: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ മന്ത്രി മന്ത്രിസഭായോഗം തീരുമാനം. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി. ഇവർക്കുള്ള വേതനവും സംസ്ഥാന സർക്കാർ നൽകും. പദവിയും ആനുകൂല്യങ്ങളും അനുവദിച്ചെങ്കിലും കെ വി തോമസിന്റെ ചുമതലകൾ സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ ഇതുവരെ സംസ്ഥാന സർക്കാർ പുറത്തിറക്കിയിട്ടില്ല.
ഓണറേറിയം ലഭിച്ചാലും കെ.വി.തോമസിന് എംപി പെൻഷൻ വാങ്ങുന്നതിനു തടസമുണ്ടാകില്ല. കോൺഗ്രസിൽനിന്ന് പുറത്താക്കിയ കെ.വി.തോമസിനെ പിണറായി സർക്കാർ ക്യാബിനറ്റ് റാങ്ക് നൽകിയാണ് സ്വാഗതം ചെയ്തത്. ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ.വി.തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓണറേറിയം നൽകാൻ പിണറായി സർക്കാർ തീരുമാനമെടുത്തത്.
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണു കെ.വി.തോമസ് സിപിഎമ്മിമായി അടുക്കുന്നത്. കോൺഗ്രസ് വിലക്കു ലംഘിച്ചാണ് കെ വി തോമസ് കണ്ണൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. തുടർന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ തോമസ് പങ്കെടുത്തതൊടെ കോൺഗ്രസിൽനിന്നു പുറത്തായി.
Comments